HOME /NEWS /Sports / റിഷഭ് പന്ത് ഇന്ത്യയുടെ ഗില്‍ക്രിസ്റ്റ്; ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയേക്കാം, യുവരാജ് സിംഗ് പറയുന്നു

റിഷഭ് പന്ത് ഇന്ത്യയുടെ ഗില്‍ക്രിസ്റ്റ്; ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയേക്കാം, യുവരാജ് സിംഗ് പറയുന്നു

yuvraj singh

yuvraj singh

'ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നപ്പോള്‍ പതിവുരീതികള്‍ മാറ്റിമറിച്ച താരമായിരുന്നു ഗില്‍ക്രിസ്റ്റ്. റിഷഭിനെക്കുറിച്ചും എനിക്ക് അങ്ങനെയാണ് തോന്നുന്നത്.'

  • Share this:

    തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് റിഷഭ് പന്ത്. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി മുതല്‍ താരത്തിന്റെ സമയം തെളിയുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരന്‍ പുറത്തെടുത്തത്. നീണ്ട 32 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമിനെ ഗാബ്ബയില്‍ തോല്‍വിയറിഞ്ഞപ്പോള്‍ കളിയില്‍ നിര്‍ണായകമായത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഇത്തവണത്തെ ഐ പി എല്ലില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം ഡല്‍ഹി ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത് പന്തിനായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ഐ പി എല്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു റിഷഭിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ്.

    ഇപ്പോഴിതാ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ റിഷഭ് പന്തിനെ വാനോളം പ്രശംസിച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. റിഷഭ് ഇപ്പോള്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞതായും ഇന്ത്യയെ സംബന്ധിച്ച് മികച്ച കണ്ടെത്തല്‍ തന്നെയാണ് അദ്ദേഹമെന്നും യുവി പറഞ്ഞു. 'മാച്ച് വിന്നറാണെന്നു റിഷഭ് തെളിച്ചു കഴിഞ്ഞു. ഓസ്ട്രേലിയയിലെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ അവന്‍ ഉജ്ജ്വലമായി കളിച്ചു. ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയും നേടി. മധ്യനിരയിലെ നിര്‍ണായക താരമായി റിഷഭ് മാറിയിരിക്കുകയാണ്. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെപ്പോലെയാണ് ഞാന്‍ റിഷഭിനെ കാണുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നപ്പോള്‍ പതിവുരീതികള്‍ മാറ്റിമറിച്ച താരമായിരുന്നു ഗില്‍ക്രിസ്റ്റ്. റിഷഭിനെക്കുറിച്ചും എനിക്ക് അങ്ങനെയാണ് തോന്നുന്നത്'- യുവി അഭിപ്രായപ്പെട്ടു.

    റിഷഭിനു ഭാവിയില്‍ ഇന്ത്യന്‍ നായകന്‍ ആകാനുള്ള മിടുക്കുണ്ടെന്നും യുവി നിരീക്ഷിച്ചു. 'എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന, സംസാരിച്ചു കൊണ്ടിരിക്കുന്ന, വളരെ ഊര്‍ജസ്വലനായ ക്രിക്കറ്ററാണ് അവന്‍. തന്ത്രശാലി കൂടിയാണെന്ന് ഐ പി എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ റിഷഭ് നയിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി. വളരെ മികച്ച രീതിയിലായിരുന്നു ഡല്‍ഹിയെ അവന്‍ നയിച്ചത്.'- യുവരാജ് കൂട്ടിച്ചേര്‍ത്തു.

    ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നിട്ടും റിഷഭ് പന്ത് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ റിഷഭ് പേസര്‍മാര്‍ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പനടിക്കള്‍ക്കു ശ്രമിച്ച് തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമായിരുന്നു റിഷഭ് പല തവണ പുറത്താകലില്‍ നിന്നു രക്ഷപ്പെട്ടത്. റിഷഭ് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 21 മത്സരങ്ങളില്‍ 1403 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരന്‍ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തുണ്ട്. റിഷഭ് ഇത്രയും ഉയര്‍ന്ന റാങ്കിംഗ് കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ് കരിയറില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്.

    First published:

    Tags: Adam Gilchrist, Cricketer yuvraj singh, Indian cricket team, Rishabh Pant