പാകിസ്ഥാനില്‍ (Pakistan) ഹിന്ദു ക്ഷേത്രം (Hindu Temple) ആക്രമിച്ച കേസിൽ 22 പേർക്ക് പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി (എടിസി) അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2021 ജൂലൈയിലാണ് ലാഹോറിൽ നിന്ന് 590 കിലോമീറ്റർ അകലെ പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ ജില്ലയിൽ ഗണപതി ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. എട്ട് വയസ്സായ കുട്ടി ഖബർസ്ഥാനെ അപമാനിച്ചെന്നാരോപിച്ചാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്.
രോഷാകുലരായ ജനക്കൂട്ടം ആയുധങ്ങളും വടികളുമെടുത്ത് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന പൊലീസുകാരെ ആക്രമിക്കുകയും ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ, ചുവരുകൾ, വാതിലുകൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയും അക്രമികൾ നശിപ്പിച്ചിരുന്നു.
കേസിൽ 84 പ്രതികളാണ് അറസ്റ്റിലായത്. പ്രതികളുടെ വിചാരണ കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിചാരണ അവസാനിച്ചത്. ബുധനാഴ്ചയാണ് എടിസി ജഡ്ജി നസീർ ഹുസൈൻ വിധി പ്രഖ്യാപിച്ചത്. 22 പ്രതികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ച ജഡ്ജി ബാക്കിയുള്ള 62 പേരെ വെറുതെവിട്ടു.
സംശയത്തിന്റെ ആനുകൂല്യത്തിലാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. ബഹവൽപൂരിലെ ന്യൂ സെൻട്രൽ ജയിലിൽ നിന്ന് കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളും കോടതി അംഗീകരിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് അക്രമികളിൽ നിന്ന് പത്ത് ലക്ഷം പാകിസ്ഥാൻ രൂപ ഈടാക്കിയിരുന്നു. ഈ തുക ഉപയോഗിച്ച് ക്ഷേത്രം പുനർനിർമിച്ചു. ക്ഷേത്രം തകർത്ത സംഭവം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും പൊലീസ് കാഴ്ചക്കാരെപ്പോലെ പെരുമാറിയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ഖേദം പ്രകടിപ്പിച്ചിരുന്നു. ക്ഷേത്ര ആക്രമണത്തെ പാകിസ്ഥാൻ പാർലമെന്റും പ്രമേയത്തിലൂടെ അപലപിച്ചു.
ഹണിട്രാപ്പില്‍ കുടുങ്ങി; പാകിസ്താന് സുപ്രധാന സേനാ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ വ്യോമസേന ഉദ്യോഗസ്ഥൻ പിടിയിൽ
ന്യൂഡൽഹി: ചാരവൃത്തി (Espionage) കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ (IAF Jawan) അറസ്റ്റ് ചെയ്ത് ഡൽഹി ക്രൈം ബ്രാഞ്ച് (Delhi Crime Branch). ഉത്തർപ്രദേശിലെ (Uttar Pradesh) കാൺപൂർ സ്വദേശിയായ ദേവേന്ദ്ര ശർമയാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ (Honey-trap) കുടുക്കി ഇയാളിൽ നിന്നും സുപ്രധാന സേനാ വിവരങ്ങൾ ചോർത്തിയെടുക്കാനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ പലതും സംശയാസ്പദമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐ ആണ് സംഭവത്തിന് പിന്നില്ലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ദേവേന്ദ്ര ശർമയെ ഹണി ട്രാപ്പിൽ കുടുക്കിയത്. ചാറ്റിങ്ങിനിടെ ഇന്ത്യൻ വ്യോമസേന റഡാറുകളുടെ സ്ഥാനങ്ങൾ, സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ്ങ് എന്നിങ്ങനെ വളരെ സുപ്രധാനമായ വിവരങ്ങളായിരുന്നു ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തി ദേവേന്ദ്ര ശർമയിൽ നിന്നും അന്വേഷിച്ചറിയാൻ ആരംഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ചില വിവരങ്ങൾ ശർമ പങ്കുവെച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. എത്രത്തോളം വിവരങ്ങൾ ശർമ പങ്കുവെച്ചിട്ടുണ്ടെന്നുള്ളത് ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pakistan Court, Temple attack, Temples and Hindu institutions