ആക്രമകാരിയായ മുതലയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് വനപാലകൻ. നോർത്ത് ഓസ്ട്രേലിയയിലെ ഒരു ഉൾ പ്രദേശത്തു വച്ചാണ് വനപാലകനായ ക്രെയ്ഗ് ഡിക്ക്മാൻ ഒൻപത് അടിയോളം വലിപ്പമുള്ള മുതലയുടെ ആക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ ഞായറാഴ്ച മീൻ പിടിക്കുന്നതിനായാണ് ക്രെയ്ഗ് ക്രോക്കോ കൺട്രി എന്നറിയപ്പെടുന്ന ഈ മേഖലയിലെത്തിയത്.
മീൻ പിടിത്തം കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവെയാണ് വെള്ളത്തിൽ നിന്ന് തല ഉയർത്തി വരുന്ന മുതല ശ്രദ്ധയിൽപെട്ടതെന്നാണ് ക്രെയ്ഗ് പറയുന്നത്. കണ്ണടച്ചു തുറക്കുന്നതിനിടെ ഇത് ക്രെയ്ഗിന്റെ തുടയിൽ കടിച്ചു പിടിച്ചു. വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ക്രെയ്ഗും പ്രതിരോധം നടത്തി. എത്രശ്രമിച്ചിട്ടും മുതല കടി വിടുന്നില്ലെന്ന് മനസിലാക്കിയതോടെ അതിന്റെ കണ്ണിൽ വിരൽ കുത്തിയിറക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് പോലെയുള്ള ആ ശരീരത്തിൽ മൃദുവായ ഭാഗമായി കണ്ണു മാത്രമെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് അവിടം തന്നെ ലക്ഷ്യം വച്ചതെന്നാണ് ആശുപത്രിക്കിടക്കയിൽ നിന്ന് 54 കാരനായ ക്രെയ്ഗ് പറയുന്നത്.
Also Read-മൂക്കടപ്പ് ചികിത്സിക്കാൻ പോയി; യുവാവിന്റെ മൂക്കിൽ പല്ല് മുളച്ചതായി കണ്ടെത്തി
ആഴത്തിൽ വിരൽകുത്തിയിറക്കിയിട്ട് അല്‍പസമയം കഴിഞ്ഞു മാത്രമാണ് മുതല തന്റെ കാലിലെ പിടിത്തം ഉപേക്ഷിച്ചത്, ആ സമയത്തിനുള്ളിൽ മുതലയെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ക്രെയ്ഗ് പറയുന്നത്. മുതലയുമാള്ള മൽപിടുത്തത്തിനിടെ കയ്യിലും കാലിലും പരിക്കേറ്റ ക്രെയ്ഗ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.