ഐസ് കട്ട വീണതിനെ തുടർന്ന് 35,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് (British Airways) വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ (Windscreen) വിള്ളല്‍ വീണു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിങ് 777 (Boeing 777) വിമാനത്തിന്റെ രണ്ട് ഇഞ്ച് കട്ടിയുള്ള വിന്‍ഡ് സ്‌ക്രീനിലാണ് ഐസ് കട്ട വീണ് വിള്ളലുണ്ടായത്. ലണ്ടനില്‍ നിന്ന് കോസ്റ്റാ റിക്കയിലേക്ക് (London to Costa Rica) പോകുകയായിരുന്ന വിമാനത്തിലാണ് ഡിസംബര്‍ 23ന് അപകടമുണ്ടായത്. ഈ വിമാനത്തിന് 1000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന മറ്റൊരു വിമാനത്തില്‍ നിന്നാണ് ഐസ് കട്ട വീണത്.
തുടർന്ന് ബിഎ2236 വിമാനത്തിലെ പൈലറ്റുമാര്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ സുരക്ഷിതമായി വിമാനമിറക്കി. വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും ക്രിസ്മസ് ആഘോഷത്തിനായി പോകുന്നവരായിരുന്നു. പിറ്റേ ദിവസം ലണ്ടനിൽ എത്തേണ്ട വിമാനമായിരുന്നു അത്. സംഭവത്തെ തുടര്‍ന്ന് 200 യാത്രക്കാര്‍ക്കും ക്രിസ്മസ് ആഘോഷം നഷ്ടമായി. തകരാർ പരിഹരിക്കാന്‍ 90 മിനിറ്റ് വേണ്ടിവരുമെന്നാണ് വിമാനക്കമ്പനി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ 50 മണിക്കൂറുകള്‍ക്ക് ശേഷമാണ് അറ്റകുറ്റപ്പണികൾക്ക് ശേഷം വിമാനം പുറപ്പെട്ടത്. യാത്രക്കാര്‍ ആ രാത്രി വിമാനത്താവളത്തിലെ ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായി. പകരം മറ്റൊരു ഫ്ലൈറ്റ് ലഭ്യമാക്കാനും ആ അവസരത്തില്‍ കഴിഞ്ഞില്ല. ഒടുവില്‍ ഡിസംബര്‍ 26നാണ് വിമാനം ലണ്ടനിലെത്തിയത്.
യാത്രക്കാരുടെ കൂട്ടത്തിൽ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരായ ജോ മിച്ചലും ഗെയര്‍ ഒലാഫ്‌സണും ഉണ്ടായിരുന്നു. വീട്ടിലെത്തി ക്രിസ്മസ് ആഘോഷിക്കാമെന്ന പ്രതീക്ഷയോടെയാണ് യാത്ര തിരിച്ചതെന്നും എന്നാല്‍ ഈ അപകടം മൂലം തങ്ങൾക്ക് കുടുംബവുമൊത്ത് ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം നഷ്ടമായെന്നും അവര്‍ പറയുന്നു. ക്രിസ്മസിന് മുമ്പ് ലണ്ടനിലെത്തില്ലെന്ന് അറിഞ്ഞതോടെ യാത്രക്കാരില്‍ ചിലര്‍ കരയുകയും കുപിതരാവുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also read- Helicopter Crash | ഹെലികോപ്റ്റർ അപകടം: 12 മണിക്കൂർ നീന്തി മഡഗാസ്കർ മന്ത്രി രക്ഷപ്പെട്ടു
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ക്രിസ്മസ് ആഘോഷം നഷ്ടമായതിലും ഈ അപകടം സംഭവിച്ചതിലും ബ്രിട്ടീഷ് എയര്‍വേയ്‌സ് മാപ്പപേക്ഷ നടത്തിയിരുന്നു. പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ യാത്ര തുടരാനാകൂ എന്നതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും കമ്പനി വ്യക്തമാക്കി. യാത്രാ തുക റീഫണ്ട് ചെയ്യുമെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. കൂടാതെ യാത്ര വൈകിയതിന് 520 പൗണ്ട് വീതം നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് പക്ഷികള്‍ ഇടിച്ചതിനെ തുടർന്ന് ഒരു ബോയിംഗ് 737-800 വിമാനത്തിന് തകരാറ് സംഭവിച്ചിരുന്നു. ലണ്ടനില്‍ നിന്നും ബോലോഗ്‌നയിലേക്ക് പോയ മാള്‍ട്ടാ എയറിന്റെ വിമാനമാണ് നവംബര്‍ 24ന് അപകടത്തില്‍പ്പെട്ടത്. എന്‍ജിനുകള്‍ തകര്‍ന്നെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Airlines