ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിന് ആശംസകളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ആയിരം വർഷത്തിലേറെ പഴക്കമുള്ള ഒരു മതപരമായ ചടങ്ങാണ് ഇതെന്നും എല്ലാ മതവിശ്വാസികളും പങ്കെടുക്കുന്ന ഇത്തവണത്തെ കിരീടധാരണം രാജ്യത്തിന്റെ അഭിമാന നിമിഷം ആണെന്നും ആശംസ സന്ദേശത്തിൽ റിഷി സുനക് പറഞ്ഞു.
ഇന്ത്യൻ വംശജനും ഹൈന്ദവ വിശ്വാസിയായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ റിഷി സുനക് ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. യു പതാകവാഹകരുടെ ഘോഷയാത്രയുടെ തലപ്പത്ത് സുനകും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളും സുനകിന്റെ ഭാര്യയുമായ അക്ഷത മൂർത്തിയും ഉണ്ടാകും.
Also read-ചാൾസ് രാജാവിന്റെ കിരീടധാരണം: രാജകീയ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾ ഇവർ
“ഏകദേശം ആയിരം വർഷമായി രാജാക്കന്മാർ കിരീടധാരണം ചെയ്ത ആബിയിൽ എല്ലാ മത വിശ്വാസത്തിന്റെയും പ്രതിനിധികൾ ആദ്യമായി ഒരുമിച്ച് പങ്കെടുക്കും,” സുനക് പറഞ്ഞു. “ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം രാജ്യത്തിന് അഭിമാനത്തിന്റെ നിമിഷമായിരിക്കും. നമ്മുടെ മഹത്തായ രാജ്യത്തിന്റെ മഹിമ ഞങ്ങൾ ആഘോഷിക്കും. ഘോഷയാത്രകൾ, തെരുവുകളിലെ പാർട്ടികൾ എന്നിവയെല്ലാം കൊണ്ട് നമ്മളിത് ആഘോഷമാക്കും. മറ്റൊരു രാജ്യത്തിനും ഇത്രയും മിന്നുന്ന പ്രദർശനം നടത്താൻ കഴിയില്ല ”, അദ്ദേഹം പറഞ്ഞു.
1953 ജൂണിൽ എലിസബത്ത് രാജ്ഞി കിരീടമണിഞ്ഞതിന് ശേഷം 70 വർഷത്തിനിടയിലെ ആദ്യ കിരീടധാരണമാണ് നടക്കുന്നത് . ”അത് തീർച്ചയായും വെറും ഒരു കാഴ്ചയല്ല, മറിച്ച് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനകരമായ പ്രകടനമാണ്. നമ്മുടെ രാജ്യത്തിന്റെ ആധുനിക സ്വഭാവത്തിന്റെ ഉജ്ജ്വലമായ പ്രകടനം. ഒപ്പം ഒരു പുതിയ യുഗം പിറവിയെടുക്കുന്ന ഒരു ആചാരം. പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നമുക്ക് ഭാവിയിലേക്ക് നോക്കാം. നമുക്ക് പുതിയ ഓർമകൾ സൃഷ്ടിക്കാം”, സുനക് കൂട്ടിച്ചേർത്തു.
Also read- 70 വര്‍ഷത്തിന് ശേഷമുള്ള കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടന്‍;ചാള്‍സ് മൂന്നാമന്‍റെ സ്ഥാനാരോഹണം
ലോക നേതാക്കളും ലോകമെമ്പാടുമുള്ള മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനായി ലണ്ടനിൽ എത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങലിലെ പ്രസിഡന്റുമാർ, മറ്റു ലോകനേതാക്കൾ എന്നിവർക്കായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഇന്നലെ സായാഹ്ന വിരുന്നൊരുക്കിയിരുന്നു. രാജാക്കന്മാർ, രാജ്ഞികൾ, രാജകുമാരന്മാർ, രാജകുമാരിമാർ എന്നിവരുൾപ്പെടെ നിരവധി വിദേശ രാജകുടുംബങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിട്ടുണ്ട്. വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്.
എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാള്‍സ്. 73 വയസ്സാണ് പ്രായം. എലിസബത്ത് രാജ്ഞിയുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബര്‍ 14 നാണ് ചാള്‍സിന്റെ ജനനം. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആൾ കൂടിയാണ് ചാള്‍സ്.
70 വർഷങ്ങൾക്കു മുൻപ് 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണം കാണാൻ വൻ ജനസാഗരമാണ് ഒത്തു കൂടിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ നേർവിപരീതം ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ചാൾസ് രാജാവിന്റെ സ്ഥാനരോഹണം കാണാൻ ഇംഗ്ലണ്ടിലെ വലിയൊരു വിഭാഗം ജനങ്ങൾക്കും താത്പര്യം ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ കിരീടധാരണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തെ മൂന്നിൽ രണ്ടു ജനങ്ങൾക്കും താത്പര്യം ഇല്ലെന്ന് അടുത്തിടെ നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: King Charles III, Rishi Sunak, Uk