പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,207 ആയി. 344 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 14 നാണ് 7.2 തീവ്രതയിൽ ഹെയ്തിയിൽ ഭൂകമ്പമുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ച്ച 2,189 പേർ മരിച്ചെന്നായിരുന്നു കണക്കുകൾ. 12,268 പേർക്ക് പരിക്ക് പറ്റിയെന്നും 53,000 വീടുകൾ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്ന സമയത്താണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്. തെക്കുപടിഞ്ഞാറൻ ഹെയ്തിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. ഇവിടെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതിനാൽ ടെന്റുകളിലാണ് പരിക്കേറ്റവരെ താമസിപ്പിക്കുന്നത്.
Also Read-
താലിബാനില്‍ ചേരാനായി ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറ്റത്തിന് സാധ്യത; അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
ഇതിനിടയിൽ മരുന്നുകളും ഭക്ഷണവുമായി എത്തിയ വാഹനങ്ങൾ തട്ടിയെടുത്തതായും വാർത്തകൾ വരുന്നുണ്ട്. ഭക്ഷണങ്ങൾക്കും മരുന്നുകൾക്കുമായി ജനങ്ങൾ തിക്കിത്തിരക്കുന്ന കാഴ്ച്ചയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭൂകമ്പത്തിൽ പല ടൗണുകളിലേയും ഗ്രാമങ്ങളിലേയും പള്ളികൾ അടക്കം തകർന്നതോടെ മരിച്ചവരെ തുറന്ന സ്ഥലങ്ങളിലാണ് മറവ് ചെയ്യുന്നത്. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളാണ് ഉണ്ടായത്.
ഇതിനു മുമ്പ് 2010 ൽ ഹെയ്തയിലുണ്ടായ ഭൂകമ്പത്തിൽ 2.20 ലക്ഷത്തിനും 3.16 ലക്ഷത്തിനും ഇടയിൽ ആളുകൾ മരിച്ചിരുന്നു. മുപ്പത് ലക്ഷത്തോളം ജനങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. മുപ്പതിനായിരത്തിലധികം വ്യാപാരകെട്ടിടങ്ങളും രണ്ടരലക്ഷത്തോളം വീടുകളും അന്ന് നശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.