സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനില്‍ മരുന്നുകള്‍ക്കും ക്ഷാമം. ഹൃദ്രോഗ ചികിത്സിക്കുള്ള ഹെപ്പാരിന്‍ കുത്തിവയ്പ്പ് മരുന്നിനും രാജ്യം ക്ഷാമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഹൃദ്രോഗികളുടെ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹെപ്പാരിന്‍ കുത്തിവയ്പ്പിന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കടുത്ത ക്ഷാമമാണെന്ന് ഡെയ്ലി ദുനിയയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
600 രൂപയാണ് മരുന്നിന്റെ വില. എന്നാല്‍ കരിഞ്ചന്തയില്‍ 3000 രൂപയ്ക്കാണ് മരുന്ന് വില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമൂലം പാവപ്പെട്ട രോഗികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി ആരോഗ്യ രംഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ക്കായി രോഗികള്‍ ബുദ്ധിമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫോറെക്സ് കരുതല്‍ ശേഖരത്തിന്റെ അഭാവം മൂലം ആവശ്യമായ മരുന്നുകളോ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളോ (എപിഐ) ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന് സാധിക്കില്ലെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു
അനസ്തെറ്റിക്സ്, ഇന്‍സുലിന്‍, പനഡോള്‍, ബ്രൂഫെന്‍, ഡിസ്പ്രിന്‍, കാല്പോള്, ടെഗ്രല്‍, നിമെസുലൈഡ്, ഹെപാമെര്‍സ്, ബുസ്കോപാന്‍, റിവോട്രില്‍ എന്നിവയുള്‍പ്പെടെ അവശ്യമരുന്നുകള്‍ക്കാണ് ക്ഷാമം രാജ്യത്ത് ക്ഷാമം നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രാദേശിക മരുന്ന് നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ദൗര്‍ലഭ്യം കാരണം ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ മരുന്ന് നിര്‍മ്മാണം കൂടുതലായും ഇറക്കുമതിയെ ആശ്രയിച്ചാണിരിക്കുന്നത്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഏകദേശം 95 ശതമാനം മരുന്നുകള്‍ക്കും ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ഇതിനിടെ, പാകിസ്ഥാൻ പാപ്പരാകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ ബെയ്ലൗട്ട് പാക്കേജില്‍ സ്റ്റാഫ് ലെവല്‍ കരാര്‍ ഒപ്പിടുന്നതില്‍ പാകിസ്ഥാനും ഐഎംഎഫും പരാജയപ്പെട്ടു. ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ ഐഎംഎഫ് കടുത്ത വ്യവസ്ഥകള്‍ മുന്നോട്ടു വയ്ക്കുകയും ഫണ്ട് അനുവദിക്കുന്നതിനുള്ള സ്റ്റാഫ് ലെവല്‍ കരാര്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
അതേസമയം, നടപ്പുവര്‍ഷത്തില്‍ പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനം കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. ലോകബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ജൂണിലേക്കാള്‍ രണ്ട് ശതമാനം പോയിന്റ് ഇടിവാകും പാകിസ്ഥാനില്‍ ഇത്തവണ ഉണ്ടാകുക. ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്ഥാനെയാകും ഇത്തവണ സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
2024-ല്‍ പാക്കിസ്ഥാന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 3.2 ശതമാനമായി മെച്ചപ്പെടുമെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രവചിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക നയങ്ങളില്‍ തുടരുന്ന അനിശ്ചിതത്വം പാകിസ്ഥാനെ കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2022-ലുണ്ടായ വെള്ളപ്പൊക്കമാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയാനുള്ള പ്രധാന കാരമണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനത്തെയും വെള്ളപ്പൊക്കം ദുരിതത്തിലാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.