യുക്രെയ്‌നെതിരായ (Ukraine) റഷ്യൻ അധിനിവേശത്തിൽ രാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യന്‍ (Indian) പൗരന്മാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നതിനായി പല ശ്രമങ്ങളും നടത്തുന്നതിനിടയില്‍, യുദ്ധഭൂമിയായ യുക്രെയ്ൻ വിടാൻ വിസമ്മതിച്ച് ഇന്ത്യന്‍ ഡോക്ടര്‍. ഇദ്ദേഹം കൊൽക്കത്ത സ്വദേശിയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയ്‌നില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിനാണ് ഈ ഡോക്ടര്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.
യുക്രെയ്‌നിലെ ഡോക്ടറും സ്റ്റുഡന്റ് കണ്‍സള്‍ട്ടന്റുമായ 37-കാരനായ ഡോ. പൃഥ്വിരാജ് ഘോഷ് എന്ന ആളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിൽ സഹായിക്കുന്നതിനായി യുക്രെയ്നിൽ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുക്രെയ്‌നില്‍ നിന്ന് 350 വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ താന്‍ ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് ഘോഷ് പറഞ്ഞു. അവര്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ തന്നെ വിദ്യാര്‍ത്ഥികളായിരുന്നു. മറ്റ് കോര്‍ഡിനേറ്റര്‍മാരും മറ്റ് വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ച് സുമി പ്രദേശത്ത് കുടുങ്ങിയവരെ സഹായിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. "ഞാന്‍ ഇവിടെ, കീവില്‍ കുടുങ്ങിയിട്ടില്ല, ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നില്ലെന്ന് തീരുമാനിച്ചതാണ്," അദ്ദേഹം പറഞ്ഞു.
ഘോഷിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അഭിമാനിക്കുകയും അതോടൊപ്പം ഭയപ്പെടുകയും ചെയ്യുന്നുണ്ട്. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ മകന്‍ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണെന്നും അവനെ അവർ രക്ഷാധികാരിയായാണ് കണക്കാക്കുന്നതെന്നും ഘോഷിന്റെ പിതാവ് പ്രദീപ് പറഞ്ഞു. ഇതാണ് മകന് അവിടം വിട്ട് പോകാന്‍ കഴിയാത്തതിന് കാരണമെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. തന്റെ മകന്റെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷിതമായ തിരിച്ചുവരവിനായി താന്‍ ദിവസവും പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ബ്രതതി വ്യക്തമാക്കി.
എന്നാല്‍ താന്‍ തന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്ന് ഘോഷ് പറയുന്നു. തന്റെ മാതാപിതാക്കള്‍ ആശങ്കപ്പെടുന്നുണ്ടെന്ന് അറിയാമെങ്കിലും തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് അവര്‍ക്ക് (വിദ്യര്‍ത്ഥികള്‍ക്ക്) സംരക്ഷണം നല്‍കുമെന്ന് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, 2013-14 ലും സമാനമായ പ്രതിസന്ധികള്‍ നേരിട്ടതിന്റെ അനുഭവങ്ങളുള്ളതുക്കൊണ്ട് അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സജ്ജനാണെന്നും വ്യക്തമാക്കി.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നടക്കുന്ന ഈ സമയത്ത് ഒരു ഇന്ത്യന്‍ പൗരന്റെ മാത്രം കഥയല്ല ഇത്. കീവിലെ ഒരു ഇന്ത്യന്‍ ഭക്ഷണശാല റഷ്യന്‍ അധിനിവേശത്തിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുക്രേനിയന്‍ പൗരന്മാര്‍ക്കും അഭയകേന്ദ്രമായി മാറിയിരുന്നു. ആക്രമണം ആരംഭിച്ചതിന് ശേഷം ഹോട്ടൽ ഉടമ കുറഞ്ഞത് 70 പേര്‍ക്കെങ്കിലും അഭയം നല്‍കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചോക്കോലിവ്സ്‌കി ബൊളിവാര്‍ഡിന്റെ താഴത്തെനിലയില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റ് ഇപ്പോള്‍ ഒരു ബോംബ് ഷെല്‍ട്ടറായി മാറിയിരിക്കുകയാണെന്ന് 'സാതിയ' റെസ്റ്റോറന്റ് ഉടമ മനീഷ് ദേവ് പറഞ്ഞു. യുക്രേനിയന്‍ പൗരന്മാരും അഭയം പ്രതീക്ഷിച്ച് ഈ റെസ്റ്റോറന്റിലേക്ക് എത്തുന്നുണ്ടെന്ന് ദേവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia ukraine, Russia-Ukraine war, Ukraine