ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഓസ്‌ട്രേലിയയിൽ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ഉന്നയിച്ച ആശങ്ക ഓസ്‌ട്രേലിയൻ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ. നേരത്തെ ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബാനീസ് ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാൻ ഓസ്‌ട്രേലിയ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. അതിന് ശേഷം സ്ഥിതിഗതികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോഹ്‌റ പറയുന്നു. മാത്രമല്ല ഇന്ത്യയുടെ ആശങ്ക അതെ ഗൗരവത്തിലെടുത്ത ഓസ്‌ട്രേലിയൻ അധികൃതരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ ഉന്നയിച്ച ആശങ്കകളോട് ഓസ്‌ട്രേലിയൻ അധികൃതരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിയമം ലംഘിക്കുകയും ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ പിടികൂടുമെന്നും മികച്ചതും കർശനവുമായ നടപടികൾ ഉണ്ടാകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നാണ് വാർത്ത ഏജൻസിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മൻപ്രീത് വോഹ്‌റ പറഞ്ഞത്.
പാപ്പുവ ന്യൂ ഗിനിയ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ഇന്ന് ഓസ്‌ട്രേലിയ സന്ദർശിക്കും. അദ്ദേഹവും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്ന വിഷയം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ചർച്ച ചെയ്യുമോ എന്ന ചോദ്യത്തോട് ‘ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുന്നത് ഇന്ത്യയിൽ ഒരു ആശങ്കയാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനോടും ആശങ്ക ഉന്നയിച്ചിട്ടുണ്ട് എന്നും അദ്ദേഹം ഇന്ത്യയിൽ വന്നപ്പോൾ ഇത് സംബന്ധിച്ച് മികച്ച ഒരു പ്രതികരണം ലഭിച്ചതാണെന്നുമായിരുന്നു’ മൻപ്രീത് വോഹ്‌റയുടെ മറുപടി.
ഹൈദരാബാദ് ഹൗസിൽ വച്ച് നടന്ന ഔപചാരിക ചർച്ചകൾക്കിടയിൽ പ്രധാനമന്ത്രി മോദിയാണ് വിഷയം ഉന്നയിച്ചത്. ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണം ഇന്ത്യയെ ആശങ്കയിലാക്കിയെന്നും അന്ന് മോദി പറഞ്ഞിരുന്നു.
“ആളുകളുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയയെന്നും ഹിന്ദു ക്ഷേത്രങ്ങൾ, പള്ളികൾ, സിനഗോഗുകൾ എന്നിങ്ങനെയുള്ള മതപരമായ കെട്ടിടങ്ങൾക്ക് നേരെ തീവ്രമായ ഒരുപ്രവർത്തനങ്ങളും ആക്രമണങ്ങളും ഞങ്ങൾ വച്ച് പൊറുപ്പിക്കില്ല എന്നും ഇത്തരം കാര്യങ്ങൾക്ക് ഓസ്‌ട്രേലിയയിൽ സ്ഥാനമില്ലെന്നും ഓസ്‌ട്രേലിയ സഹിഷ്ണുതയുള്ള ഒരു ബഹുസ്വര രാഷ്ട്രമാണെന്നും അന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആസ്ട്രേലിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു എന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ബ്രിസ്ബേനിലെ ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. ജനുവരിയിൽ ഓസ്‌ട്രേലിയയിലെ കാരം ഡൗണിലുള്ള ശ്രീ ശിവവിഷ്ണു ക്ഷേത്രം ഹിന്ദു വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് അലങ്കോലമാക്കിയിരുന്നു. ഈ സംഭവങ്ങൾക്ക് ഒരാഴ്ച മുമ്പ് ജനുവരി 12 ന് ഓസ്‌ട്രേലിയയിലെ മിൽ പാർക്കിലുള്ള BAPS സ്വാമിനാരായൺ മന്ദിർ ഇന്ത്യാ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ ചുവരെഴുത്തുകളാൽ നശിപ്പിച്ചിരുന്നു. ഇതെല്ലാമാണ് ഈ പ്രശ്‌നം ഉന്നയിക്കാനുണ്ടായ സാഹചര്യം.
അഭിമുഖത്തിനിടെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ, വ്യാപാര പങ്കാളിത്തത്തെക്കുറിച്ചും സൂചിപ്പിച്ചു. ഇന്ത്യയിൽ രണ്ട് കാമ്പസുകൾ ആരംഭിക്കുമെന്ന് നേരത്തെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളായ ഡീകിൻ യൂണിവേഴ്‌സിറ്റിയും, യൂണിവേഴ്‌സിറ്റി ഓഫ് വോളോങ്കോംഗ് എന്നിവയാണ് ആ രണ്ട് വിദേശ സർവകലാശാലകൾ എന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും വോറ പറഞ്ഞു. അതുപോലെ 2022 ഡിസംബർ 29-ന് നടപ്പാക്കിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറിനെക്കുറിച്ചും (ECTA) അദ്ദേഹം പറഞ്ഞു. ഇസിടിഎ കഴിഞ്ഞ വർഷം ഒപ്പുവച്ചിരുന്നു. അത് ഇപ്പോൾ പ്രാബല്യത്തിൽ വന്നു. അടുത്ത ഘട്ടമായ സമ്പൂർണ്ണ സാമ്പത്തിക സഹകരണ കരാറായ സിഇസിഎയെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം ഏറെ പുരോഗമിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ അത് നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മൻപ്രീത് വോറ പറഞ്ഞു. പ്രധാനമന്ത്രി മോദി 2023 മെയ് 22 മുതൽ 24 വരെയാണ് ഓസ്‌ട്രേലിയ സന്ദർശിക്കുന്നത്. രണ്ട് മാസം മുൻപ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബനീസ് ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ നടന്ന ചർച്ചകൾ തുടരുകയും അതിന്റെ ചില ഫലങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia, Hindu, Temple attack