കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് പീഡന പരമ്പരകളും കൊലപാതകങ്ങളും വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ക്ക് നേരെയും ദളിതര്‍ക്കു നേരെയുമാണ് അടുത്തിടെയായി അക്രമസംഭവങ്ങൾ കൂടി വരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങൾക്കും ഒട്ടും കുറവില്ല. അവരുടെ ജോലിയെയും അഭിപ്രായ സ്വാതന്ത്രത്തെയും ഇല്ലാതാക്കി കൊണ്ടാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ അറങ്ങേറുന്നത്. രാഷ്ട്രീയപരമായി എതിര്‍ക്കുന്നവരെയും ഇല്ലാതാക്കാന്‍ ആര്‍ക്കും മടിയില്ല.
അഭിപ്രായ സ്വാതന്ത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ മുതല്‍ക്കൂട്ട്. എന്നാല്‍ അത് ഇല്ലാതാക്കാനാണ് ശ്രമം. കേരളത്തിലുള്‍പ്പെടെ രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വളരെ മോശം അനുഭവം നേരിടേണ്ട ധാരാളം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടുതലും വനിതാ മാധ്യമപ്രവര്‍ത്തകരാണ് (Women Journalists) ഇതിന് ഇരയായിരിക്കുന്നതും. ഓരോ മാധ്യമങ്ങള്‍ക്കും തനതായ ശൈലിയുണ്ട്. അതിനെ അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം അതിക്രമങ്ങളും വര്‍ധിക്കുന്നത്.
കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഓരോ നാല് ദിവസങ്ങളിലും ശരാശരി ഒരു മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് കൂടുതൽ മാധ്യമപ്രവര്‍ത്തകരും സായുധ സംഘട്ടനത്തിലല്ല കൊല്ലപ്പെടുന്നത്. 2006 നും 2010 നും ഇടയില്‍ 12,000 ത്തില്‍ അധികം മാധ്യമപ്രവര്‍ത്തകരാണ് ജോലിക്കിടയില്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ വധിച്ച പത്തില്‍ ഒമ്പത് കേസുകളിലും കൊലപാതകികള്‍ സ്വതന്ത്രരായി നടക്കുകയാണെന്നാണ് യുനെസ്‌കോ (UNESCO) പറയുന്നത്. ഈ സ്ഥിതിവിവര കണക്കുകള്‍ മാധ്യമ സ്വാതന്ത്രത്തിന്റെ ഇരുണ്ട ചിത്രമാണ് വരച്ചുകാട്ടുന്നത്. ഇത്തരം സംഭവങ്ങളെ നേരിടാനുള്ള വഴികള്‍ രൂപപ്പെടുത്താനും അവബോധം വളര്‍ത്താനുമായി, നവംബർ 2 മാധ്യമപ്രവർത്തകർക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷ ഒഴിവാക്കുന്നത് തടയാനുള്ള അന്താരാഷ്ട്ര ദിനമായാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ പ്രഖ്യാപിച്ചിരിക്കുന്നത്.
2013 ലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ അപലപിക്കാന്‍ വേണ്ടി മാത്രമല്ല പ്രമേയം പാസാക്കിയിരിക്കുന്നത്, മറിച്ച് എല്ലാ അംഗരാജ്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഭീഷണികളില്‍ നിന്ന് അവരുടെ ജീവന്‍ സംരക്ഷിച്ചു നിര്‍ത്തണമെന്നും പ്രമേയം ആഹ്വനം ചെയ്യുന്നു. കൂടാതെ, ഇരകള്‍ക്ക് നീതി ലഭിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം.
കൂടാതെ, പുറത്തു നിന്നുള്ള അനാവശ്യമായ ഒരു ഇടപെടലും കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം രാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രമേയംപറയുന്നുണ്ട്. ഈ വര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രോസെക്യൂട്ടോറിയല്‍ സേവനങ്ങളിലാണ്. ആഴത്തിലുള്ള അന്വേഷണവും പ്രോസിക്യൂട്ട് ചെയ്യലുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത്, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള ഭീഷണികളും അക്രമങ്ങളും തടയണം എന്നതു തന്നെയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം മാത്രമല്ല ഈ ദിനത്തില്‍ പ്രസക്തമാകുന്നത്. അവര്‍ക്ക് നേരെയുള്ള ഭീഷണികള്‍, അക്രമങ്ങള്‍, കടത്തിക്കൊണ്ടു പോകല്‍, പീഡനം, ഉപദ്രവം, ഓണ്‍ലൈന്‍ അധിക്ഷേപം തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. വനിതാ മാധ്യമ പ്രവര്‍ത്തകരാണ് കൂടുതലായും ഇത്തരം ഓണ്‍ലൈന്‍ അധിക്ഷേപങ്ങൾക്ക് ഇരകളാവുന്നത്. ഇത്തരം ഇടപെടലുകൾ ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലിയെ തടസപ്പെടുത്തും. അവർക്ക് സ്വതന്ത്രമായി ആശയങ്ങള്‍ പങ്കുവെയ്ക്കാനും അഭിപ്രായ പ്രകടനം നടത്താനും സഞ്ചരിക്കാനുംകഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകത്തുള്ള മാധ്യമ വിദഗ്ധരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ഇങ്ങനെയൊരു ദിവസം ആചരിക്കുന്നതിന്റെ കാരണവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Journalism, Journalist, Journalist's Murder