യുഎസിലേക്ക് പോകുകയായിരുന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍ നാവിക സേന. 24 ഇന്ത്യൻ ക്രൂ അംഗങ്ങൾ കപ്പലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടല്‍ ഭാഗത്ത് വെച്ചായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്. യുഎസ് നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്‌ളീറ്റാണ് ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ ഏതെന്ന് തിരിച്ചറിഞ്ഞത്. അഡ്വാന്റേജ് സ്വീറ്റ് എന്നാണ് കപ്പലിന്റെ പേര്. ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒമാന്‍ തലസ്ഥാന നഗരത്തിന് വടക്കുള്ള ഒമാന്‍ ഉള്‍ക്കടലിലിലൂടെയാണ് കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നത്. കുവൈറ്റില്‍ നിന്ന് വന്ന കപ്പല്‍ യുഎസിലെ ഹൂസ്റ്റണ്‍ ലക്ഷ്യമിട്ടാണ് യാത്ര ചെയ്തിരുന്നത്.
അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവിക സേന കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. ‘ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്. പ്രാദേശിക സുരക്ഷയ്ക്കും ഈ നടപടി വിഘാതം സൃഷ്ടിക്കുന്നു,” 5th ഫ്‌ളീറ്റ് പ്രതിനിധികള്‍ പറഞ്ഞു.
ഇറാന്‍ എത്രയും പെട്ടെന്ന് കപ്പലിനെ മോചിപ്പിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം നാവിക സേന ആദ്യം അറിയിച്ചത് ഇറാന്റെ അര്‍ദ്ധ റെവല്യൂഷണറി ഗാര്‍ഡ് കപ്പല്‍ പിടിച്ചെടുത്തുവെന്നാണ്. ഇറാന്‍ നാവിക സേന കപ്പല്‍ പിടിച്ചെടുത്തെന്ന വിവരം അമേരിക്കന്‍ നാവിക വിമാനമാണ് പിന്നീട് സ്ഥിരീകരിച്ചത്.
Also Read-സുഡാനിൽ നിന്ന് ഇന്ത്യ 1100 പൗരന്മാരെ ഒഴിപ്പിച്ചു; ചൈനയും യുഎസും നടപടികൾ ആരംഭിച്ചു
അതേസമയം കഴിഞ്ഞദിവസം രാത്രി ഒരു അജ്ഞാത കപ്പല്‍ ഇറാന്റെ കപ്പലുമായി കൂട്ടിയിടിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ചായിരുന്നു ഈ കൂട്ടിയിടി. നിരവധി ഇറാന്‍ പൗരന്‍മാര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടമുണ്ടാക്കിയ കപ്പലിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ അഡ്വാന്റേജ് സ്വീറ്റ് കപ്പല്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ അസാധാരണമായ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കപ്പലുകളെ നിരന്തരമായി വേട്ടയാടുന്ന ഇറാന്റെ നടപടി പ്രാദേശിക നാവിക പ്രവര്‍ത്തനങ്ങളെയും സമുദ്ര സുരക്ഷയേയും സാരമായി ബാധിക്കുന്നുവെന്ന് സമുദ്ര സുരക്ഷ സ്ഥാപനമായ ഡ്രൈയാഡ് ഗ്ലോബല്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനമാണ് ഈ നടപടികളിലൂടെ ഇറാന്‍ കാണിക്കുന്നത്. എണ്ണ കപ്പല്‍ നിയമവിരുദ്ധമായാണ് പിടിച്ചുവെച്ചിരിക്കുന്നത്,’ എന്നാണ് മിഡില്‍ ഈസ്റ്റിലെ യുഎസ് കമാന്‍ഡറായ ജനറല്‍ എറിക് കുറില്ല പറഞ്ഞത്. കപ്പലില്‍ 24 ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.
Also Read-മലയാളിയടക്കം 97 പേർ കൊല്ലപ്പെട്ട സുഡാൻ കലാപത്തിന് കാരണമെന്ത്?
കാലിഫോണിയയിലെ സാന്‍ റാമോണിലെ അമേരിക്കന്‍ എനര്‍ജി കമ്പനിയായ ഷെവ്‌റോണ്‍ കോര്‍പ്പറേഷന് വേണ്ടിയാണ് അഡ്വാന്റേജ് സ്വീറ്റ് കപ്പല്‍ കുവൈറ്റില്‍ നിന്ന് ക്രൂഡ് ഓയില്‍ എത്തിക്കാനായി യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കപ്പല്‍ ഓപ്പറേറ്റര്‍മാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം നിലവിലെ രീതിയില്‍ ഇത്തരം പ്രതിസന്ധികള്‍ നേരത്തേയും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആഗോള ശക്തികളും ഇറാനുമായി ചേര്‍ന്നുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി മാറിയതോടെയാണ് ഇത്തരം അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് ഈ പിന്‍വലിയലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പിന്നീട് സാമ്പത്തിക ഉപരോധം നീക്കുന്നതിന് പകരമായി ഇറാന്‍ സമ്പുഷ്ട യുറേനിയം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
2019ല്‍ എണ്ണക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ ഒരു സ്‌ഫോടനത്തിലും അമേരിക്ക ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് ഇസ്രായേലി കപ്പലിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലും ഇറാനെ ശക്തമായ ഭാഷയില്‍ അമേരിക്ക വിമര്‍ശിച്ചിരുന്നു. രണ്ട് യൂറോപ്യന്‍ സ്വദേശികളായ കപ്പല്‍ ജീവനക്കാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഈ ആരോപങ്ങളെല്ലാം തന്നെ ഇറാന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇതെല്ലാം തന്നെ കനത്ത വിള്ളലുകളുണ്ടാക്കിയിട്ടുണ്ട്. 2019 മുതല്‍ കപ്പല്‍ പിടിച്ചെടുക്കുന്ന രീതി ഇറാന്‍ സ്ഥിരമാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയിലാണ് രണ്ട് ഗ്രീക്ക് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് കപ്പലുകള്‍ വിട്ടുനല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.