ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. പ്രായം വെറും 34 വയസ്. പോരെങ്കില്‍ ഒരു വനിതയും. സന മരിനെ പ്രധാനമന്ത്രിയാക്കി ഫിന്‍ലാന്‍ഡ് ലോകത്തെ ഞെട്ടിച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ. ഇതിന് പിന്നാലെയാണ് വാർത്തകളിൽ സന മരിന നിറഞ്ഞു നിന്നത്. ദിവസം ആറു മണിക്കൂര്‍ ജോലി സമയം വച്ച് ആഴ്ചയില്‍ നാലു പ്രവര്‍ത്തി ദിനങ്ങള്‍ നടപ്പിലാക്കുന്നത് പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വാർത്ത. എന്നാൽ ചൊവ്വാഴ്ച മരിനയും അവർ നേതൃത്വം നൽകുന്ന സർക്കാരും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി.
ദിവസം ആറു മണിക്കൂര്‍ ജോലി സമയം വച്ച് ആഴ്ചയില്‍ നാലു പ്രവര്‍ത്തി ദിനങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നു സന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുവെന്നതായിരുന്നു വാർത്ത. എന്നാൽ ഈ ആശയം മരിന പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് പങ്കുവെച്ചത്. തൊഴിൽസമയത്തിന്റെ കാര്യത്തിൽ പുതിയ പരിഷ്കാരം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
Also Read- ഫഹദിന്റെ 'ട്രാൻസ്' വാലന്റൈൻ ദിനത്തിൽ
കഴിഞ്ഞ വേനൽക്കാലത്ത് നടന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 120-ാം വാര്‍ഷികത്തിലായിരുന്നു സന ഈ ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 17ന്. കുടുംബത്തോടൊപ്പവും ചെലവഴിക്കാൻ വ്യക്തികൾക്ക് കൂടുതൽ സമയം ലഭ്യമാക്കുക എന്നതായിരുന്നു ഈ ആശയത്തിന് പിന്നിലെന്നും അന്ന് സന പറഞ്ഞിരുന്നു. തങ്ങളുടെ ഹോബികള്‍ക്കായിട്ടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായിട്ടും ജനങ്ങള്‍ക്കു കൂടുതല്‍ സമയം ആവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നതായും സന പറഞ്ഞു.
നിലവിൽ ഫിൻലാൻഡിൽ എട്ടുമണിക്കൂറാണ് പ്രതിദിന ജോലി സമയം. അഞ്ച് പ്രവർത്തി ദിവസങ്ങളാണ് ഉള്ളത്. തൊഴിലില്ലായ്മ നിരക്കും രാജ്യത്ത് ഉയർന്ന നിലയിലാണ്. പ്രധാനമന്ത്രിയാകും മുന്‍പ് ഫിന്‍ലാന്‍ഡിലെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു സന. തൊഴിലാളികളുടെ ഉത്പാദനക്ഷമതയും ഗവണ്‍മെന്റും തൊഴിലാളികളുമായിട്ടുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനു പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശ അക്കാലത്തു തന്നെ സന മുന്നോട്ടു വച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Finland, Working days