ഖലിസ്ഥാൻ (Khalistan) ഭീകര സംഘടനകളെ മുൻനിർത്തി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) (Inter-Services Intelligence (ISI). ഇന്ത്യയിൽ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. സിഖ് വിഘടനവാദികളുടെ (Sikh separatists) നുഴഞ്ഞുകയറ്റം ആയുധമാക്കി ഇന്ത്യയിൽ സംഘർഷങ്ങൾ നടത്താൻ പുതിയ ഐഎസ്ഐ തലവൻ നദീം അഞ്ജും (Nadeem Anjum) ആഗ്രഹിക്കുന്നതായും കേന്ദ്ര അന്വേഷണ ഏജൻസികൾ അറിയിച്ചു.
രഞ്ജിത് സിംഗ് നീത, വാധവ സിംഗ് ബബ്ബർ എന്നിവരുൾപ്പെടെ ലാഹോറിലെ എല്ലാ ഖലിസ്ഥാനി നേതാക്കളോടും പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളെ ഇന്ത്യയിൽ ആയുധ വിതരണത്തിനായി സംഘടിപ്പിക്കാൻ അഞ്ജും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച, ഹരിയാനയിലെ കർണാൽ ജില്ലയിൽ ആയുധങ്ങളുമായി പിടികൂടിയ നാലുപേരും ഈ ഗ്യാങ്ങിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു.
ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച്, ഡ്രോണുകൾ വഴിയാണ് ആയുധങ്ങൾ പഞ്ചാബിലേക്ക് കൊണ്ടുവരുന്നത്. ഗുണ്ടാ-ഭീകരവാദിയായ ഹർവിന്ദർ സിംഗ് റിൻഡയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് അയയ്ക്കാൻ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും അയക്കുന്നതിന് ഈ ഗുണ്ടാസംഘം പ്രാദേശിക ശൃംഖലകളെ ഉപയോഗിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഎസ്ഐക്ക് വേണ്ടി പ്രവർത്തിക്കുന്ന വാധവ സിങ്ങിനൊപ്പം ലാഹോറിലെ ജോഹർ ടൗണിലാണ് റിൻഡ ഇപ്പോൾ ഉള്ളതെന്നാണ് സൂചന.
അന്വേഷണ ഏജൻസികൾ പറയുന്നതനുസരിച്ച്, സ്വന്തം ഫണ്ട് ഉപയോഗിച്ച് തീവ്രവാദ ശൃംഖല നടത്തുന്നയാളാണ് റിൻഡ. മയക്കുമരുന്ന് വിൽപനയിലൂടെയാണ് ആയുധങ്ങളുടെ നീക്കത്തിനുള്ള പണം കണ്ടെത്തുന്നത്. യുവാക്കളെ ഇവർ തീവ്രവാദപ്രവർത്തനങ്ങൾക്കായി സജ്ജരാക്കുകയും ചെയ്യുന്നു.
ആർഡിഎക്സ് ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനും പ്രാദേശിക നേതാക്കളെ കൊല്ലാനും രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാനും ഹിന്ദു-സിഖ്, ഹിന്ദു-മുസ്ലിം സംഘർഷം വളർത്താനുമുള്ള അവസരങ്ങൾ കണ്ടെത്താനും വാധവ സിങ്ങിനെയും റിൻഡയെയും ചുമതലപ്പെടുത്താനാണ് ഐഎസ്ഐ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
റിൻഡയുടെ നിർദ്ദേശപ്രകാരം, അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ വഴിയാണ് ആയുധങ്ങൾ ലഭിച്ചതെന്ന് കർണാലിൽ നിന്ന് അറസ്റ്റിലായവരിൽ ഒരാളായ ഗുർപ്രീത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. 2022 ഏപ്രിലിലും സമാനമായ രീതിയിൽ ആയുധങ്ങൾ ലഭിച്ചതായി പ്രതികൾ ഏജൻസികളോട് പറഞ്ഞു. ആയുധങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഇന്ത്യയിലെ ഒരു പ്രത്യേക സ്ഥലത്തേക്ക് അവ എത്തിക്കാനുള്ള നിർദ്ദേശം ഇവർക്ക് ലഭിക്കുമെന്നും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു. പഞ്ചാബ് സ്വദേശികളായ ഗുര്‍പ്രീത്, അമന്‍ദീപ്, പര്‍മീന്ദര്‍, ഭൂപീന്ദര്‍ എന്നിവരാണ് കർണാലിൽ നിന്ന് ആയുധങ്ങളുമായി പിടിയിലായത്.
പാക്കിസ്ഥാനില്‍ 'തീവ്രവാദ സംഘടനകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 12 ഗ്രൂപ്പുകളെങ്കിലും ഉണ്ടെന്നും അവയില്‍ അഞ്ചെണ്ണം ഇന്ത്യ കേന്ദ്രീകരിച്ചുള്ള ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവ പോലുള്ള ഭീകര സംഘടനകളാണെന്നും മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിരവധി സായുധ, രാജ്യാന്തര തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ് പാക്കിസ്ഥാനെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് 1980 മുതല്‍ നിലവിലുള്ളതാണെന്നും സ്വതന്ത്ര കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.