അഫ്‌ഗാനിസ്ഥാനിലെ (Afghanistan) കാബൂളിൽ സിഖ് ഗുരുദ്വാരയിൽ (Kabul Sikh Gurudwara) നടന്ന ഭീകരാക്രമണത്തിന്റെ (Terrorist Attack) ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ISIS). പ്രവാചകനെ അപമാനിച്ചതിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു. ഹിന്ദുക്കളെയും സിഖുകാരെയും അവരെ സംരക്ഷിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഐഎസ് വിശദീകരിച്ചു.
ബിജെപി മുൻ വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഭീകരസംഘടനയായ ഐഎസ് ഖൊറസാൻ പ്രോവിൻസ് (ഐഎസ്കെപി) ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഖൊറസാൻ ഡയറി എന്ന വാർത്താ ചാനൽ വഴി പുറത്തുവിട്ട 55 പേജ് ലഘുലേഖയിൽ, ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന താലിബാൻ സർക്കാരിനെയും നിശിതമായി വിമർശിച്ചിരുന്നു. ഇതിനുപുറമെ ഇവർ പുറത്തുവിട്ട 10 മിനിറ്റുള്ള വീഡിയോ സന്ദേശത്തിലും ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണി മുഴക്കിയിരുന്നു.
കാബൂളിലെ കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ ശനിയാഴ്ചയാണ് ഭീകരാക്രമണ൦ നടന്നത്. ആക്രമണത്തിൽ അഞ്ച് ഭീകരര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുദ്വാരയ്ക്ക് പുറത്ത് സ്ഫോടനമുണ്ടായതിന് ശേഷം അതിനകത്തേക്ക് കടന്ന നാല് ആയുധധാരികളായ ഭീകരരെ സേന നേർക്കുനേർ പോരാട്ടത്തിനൊടുവിൽ വധിക്കുകയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിയുകയായിരുന്നു.
ശനിയാഴ്ച രാവിലെ ഗുരുദ്വാരയിലേക്ക് പ്രവേശിച്ച ഭീകരർ വെടിയുതിർക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് ഗുരുദ്വാരയിൽ 30 പേരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഇന്ത്യ അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.