കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ തുടങ്ങിയ സാഹചര്യത്തിൽ മാസ്ക് ധാരണം വീണ്ടും നിർബന്ധിതമാക്കി ഇസ്രായേൽ. ഈ നിയന്ത്രണം പിൻവലിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അധികൃതർക്ക് വീണ്ടും കർശന നടപടികൾ സ്വീകരിക്കേണ്ടി വന്നത്. തുടർച്ചയായി പ്രതിദിനം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ മാസം തുടക്കത്തിൽ ആർക്കും രോഗബാധ സ്ഥിരീകരിക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നു.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണ് പുതുതായി രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണമെന്ന് കരുതപ്പെടുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. വളരെ വേഗമേറിയ വാക്സിനേഷൻ പദ്ധതിയും ഇസ്രായേലിൽ നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായി രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ഭാഗികമോ പൂർണമോ ആയ രോഗപ്രതിരോധ ശേഷി ഉറപ്പു വരുത്താൻ കഴിഞ്ഞു.
'ആം ആദ്മി': പ്രമേഹരോഗികൾക്ക് മിതമായ നിരക്കിൽ പഞ്ചസാരരഹിത മാമ്പഴവുമായി പാകിസ്ഥാനി കർഷകൻ
മാസ്ക് ധരിക്കുക എന്ന നിബന്ധന പിൻവലിച്ച് 10 ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ആളുകൾ മാസ്ക് ധരിക്കണമെന്ന നിയന്ത്രണം ഇസ്രായേൽ ഭരണകൂടം വീണ്ടും ഏർപ്പെടുത്തിയത്. കോവിഡ് കേസുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഇസ്രായേലിലെ കോവിഡ് റെസ്പോൺസ് ടീമിന്റെ തലവനായ നച്മാൻ ആഷ് പറഞ്ഞു. "ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി മാറുന്നതായി ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. രോഗബാധയുടെ വ്യാപനം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു", ഒരു പബ്ലിക് റേഡിയോവിൽ സംസാരിക്കവെ ആഷ് പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം ഒന്നിന് പുറകെ മറ്റൊന്നായി ഇസ്രായേൽ ഭരണകൂടം പിൻവലിച്ചിരുന്നു. ഏറ്റവും ഒടുവിലായാണ് മാസ്ക് ധരിക്കുക എന്ന നിബന്ധന കൂടി പിൻവലിക്കാൻ തീരുമാനിച്ചിരുന്നത്.
വീണ്ടും രോഗവ്യാപനത്തിന്റെ ആശങ്ക ഉയർന്നതോടെ വടക്കൻ ഇസ്രായേലിലെ ബിന്യാമിന പട്ടണത്തെ റെഡ് സോണായി പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സ്ഥലമാണ് ബിന്യാമിന. മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു പ്രദേശത്തെ റെഡ് സോണായി പ്രഖ്യാപിക്കുന്നത്.
കോവിഡ് വാക്സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി നൽകാനുള്ള തീരുമാനം ഒരു മാസത്തേക്ക് നീട്ടിവെയ്ക്കാനും ഇസ്രായേൽ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലോകത്തെമ്പാടും കോവിഡ് മഹാമാരിയുടെ വ്യാപനം ആരംഭിച്ചതിനെ തുടർന്ന് രോഗബാധ ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇസ്രായേൽ മാറിയിരുന്നു. പ്രതിവാരം ഏതാണ്ട് 60,000 വരെ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേത്തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. വാക്സിനേഷൻ പദ്ധതിയ്ക്ക് തുടക്കമിട്ടതോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇതിനകം 6,400 പേരാണ് ഇസ്രായേലിൽ കോവിഡ് ബാധ മൂലം മരണമടഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India lockdown, Kerala Lockdown, Lockdown