ന്യൂസിലൻഡിൽ (New Zealand) വാക്സിൻ വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരെ സർക്കാർ കഴിഞ്ഞ ദിവസം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. വ്യാഴാഴ്‌ച 122 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ പൊതുജനങ്ങൾക്ക് ശല്യമാകുകയും ഭീഷണി ഉയർത്തുകയും ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞു. അറസ്‌റ്റ് ചെയ്യുന്നതിന് മുമ്പ് ന്യൂസിലൻഡ് പാർലമെന്റ് മൈതാനത്ത് ടെന്റുകളുണ്ടാക്കാനും ക്യാമ്പ് ചെയ്യാനും പോലീസ് പ്രതിഷേധക്കാരെ അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച കുറഞ്ഞെങ്കിലും വാരാന്ത്യത്തിൽ വീണ്ടും 3,000 ആയി വർദ്ധിച്ചു.
അധികൃതരുടെ ക്ഷമ നശിക്കുന്നതായി മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി ജസീന്ദ ആർഡേൺ ചില സൂചനകൾ നൽകി. "എനിക്ക് പ്രതിഷേധക്കാരെ കുറിച്ചും അവർ പ്രതിഷേധം നടത്തുന്ന രീതിയെ കുറിച്ചും വളരെ വ്യക്തമായി അറിയാം. കാരണം സെൻട്രൽ വെല്ലിംഗ്ടണിന് ചുറ്റുമുള്ള ആളുകളെ ഭീഷണിപ്പെടുത്തുന്നതിലേയ്ക്കും ഉപദ്രവിക്കുന്നതിലേയ്ക്കും പ്രതിഷേധം നീങ്ങി." "അത് സഹിക്കാനാവില്ല."
പാർലമെന്റ് സ്പീക്കർ ട്രെവർ മലാർഡ് കഴിഞ്ഞയാഴ്ച പുൽത്തകിടിയിൽ സ്പ്രിംഗളറുകൾ ഓണാക്കിയും പതിറ്റാണ്ടുകൾ പഴക്കമുള്ള ബാരി മനിലോ ഗാനങ്ങളും 1990കളിലെ ഹിറ്റ് "മകറേന" എന്ന ഗാനം ഉച്ചത്തിൽ വച്ചും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. തിങ്കളാഴ്ച പ്രതിഷേധക്കാരോട് അനധികൃതമായി പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ എത്രയും വേഗം നീക്കാൻ പോലീസ് പറഞ്ഞു. അവർക്ക് അടുത്തുള്ള സ്റ്റേഡിയത്തിൽ ബദൽ പാർക്കിംഗ് വാഗ്ദാനം അനുവദിക്കുകയും ചെയ്തു.
Also read-
Teacher's Strike | ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സമരം; 135,000 അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്ത് സിംബാബ്‌വെ ഭരണകൂടം
"വെല്ലിംഗ്ടൺ നിവാസികൾക്ക് നഗരത്തിന് ചുറ്റും സ്വതന്ത്രമായും സുരക്ഷിതമായും സഞ്ചരിക്കാൻ അവകാശമുണ്ട്, അതിനാൽ എല്ലാ റോഡുകളും തടസ്സരഹിതമാക്കുക എന്നതിനാണ് മുൻഗണന" വെല്ലിംഗ്ടൺ ജില്ലാ കമാൻഡർ സൂപ്രണ്ട് കോറി പാർനെൽ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച പോലീസുമായി ഏറ്റുമുട്ടലും അറസ്റ്റുകളും ഉണ്ടായിട്ടും പാർലമെന്റ് മൈതാനത്ത് ഡസൻ കണക്കിന് സമരപ്പന്തലുകൾ ഇപ്പോഴും തുടരുന്നുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്. "ഞാൻ വാക്സിനെതിരല്ല, വാക്സിൻ അനുകൂലിയുമല്ല. സ്വന്തം ശരീരം കൊണ്ട് എന്ത് ചെയ്യണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടായിരിക്കണം." പ്രതിഷേധക്കാരിൽ ഒരാളായ കാച്ചിയ സ്കറോ പറഞ്ഞു.
Also read-
Fitness Influencer | ശരീരഭാരം അമിതമായി കുറച്ചത് പണിയായി; അവയവത്തകരാർ മൂലം പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസർ ആശുപത്രിയിൽ
അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ചില ജോലിക്കാരോട് കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് ന്യൂസിലൻഡ് നിർബന്ധമാക്കിയിട്ടുണ്ട്. മിക്ക സ്റ്റോറുകളിലും റെസ്റ്റോറന്റുകളിലും പ്രവേശിക്കുന്നതിനും വാക്സിൻ പാസ് ആവശ്യമാണ്. ന്യൂസിലൻഡിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സമയത്താണ് നിലവിലെ പ്രതിഷേധം. ദിവസേനയുള്ള കേസുകളുടെ എണ്ണം തിങ്കളാഴ്ച 1,000ന് അടുത്ത് ഉയർന്നു. അഞ്ച് ദിവസം മുമ്പ് പ്രതിദിനം 200 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
Also Read-Macron - Putin Meeting | DNA മോഷ്ടിക്കുമോയെന്ന് ഭയം; റഷ്യയിൽ കോവിഡ് പരിശോധന നിരസിച്ച് ഇമ്മാനുവൽ മാക്രോൺ
അതിർത്തികൾ അടച്ച് കർശനമായ ലോക്ക്ഡൗണുകൾ നടപ്പാക്കിയാണ് ന്യൂസിലൻഡ് കോവിഡിനെ പ്രതിരോധിച്ചത്. 50 ലക്ഷമുള്ള മൊത്തം ജനസംഖ്യയിൽ 53 മരണങ്ങൾ മാത്രമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.