സാൻ ഫ്രാൻസിസ്‌കോയിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളിൽ 41% വർദ്ധനവ് രേഖപ്പെടുത്തിയതായി ദി ഗാർഡിയന്റെ റിപ്പോർട്ട്. ഓരോ 10 മണിക്കൂറിലും മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം ഒരാൾ മരിക്കുന്നുവെന്നാണ് ഇത് അർത്ഥമാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുഎസിന്റെ വെസ്റ്റ് കോസ്റ്റിനെ ബാധിച്ച ഫെന്റനൈൽ പ്രതിസന്ധിയുടെ ഭാഗമാണ് ഇത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മയക്കുമരുന്നിന്റെ അമിതോപയഗോത്തിലൂടെ കുറഞ്ഞത് 200 പേരെങ്കിലും മരിച്ചതായി നഗരത്തിലെ മെഡിക്കൽ എക്‌സാമിനർ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 142 മരണങ്ങളായിരുന്നു. മരിച്ചവരിൽ മിക്കവരുടെയും ശരീരത്തിൽ ഫെന്റനൈലിന്റെ അംശം കണ്ടെത്തിയിരുന്നു.
ഈ പ്രതിസന്ധി ഭവനരഹിതരെയും കറുത്ത വർഗക്കാരായ അമേരിക്കക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പാർപ്പിടമുള്ളവരെ അപേക്ഷിച്ച് വീടില്ലാത്തവരുടെ മരണം ഇരട്ടിയാണെന്നും ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.പോലീസിന്റെ ക്രമസമാധാനപാലന സമീപനം പോലുള്ള ശിക്ഷാ നടപടികൾ പ്രതിസന്ധി വർദ്ധിപ്പിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി നേരിടാൻ പോലീസിന് കൂടുതൽ സഹായം നൽകാൻ സാൻ ഫ്രാൻസിസ്‌കോ അധികൃതർ നിർദേശിച്ചതായും ഇതിന്റെ ഭാഗമായി മയക്കുമരുന്ന് വ്യാപാരികളുടെ അറസ്റ്റ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Also Read- ‘ഡൊണാൾഡ് ട്രംപ് ബലാത്സംഗം ചെയ്തു’: അമേരിക്കൻ എഴുത്തുകാരി കോടതിയിൽ
ഇതിന് പരിഹാരമായി സാൻ ഫ്രാൻസിസ്‌കോ ഒരു ഔട്ട്റീച്ച് സെന്റർ തുറന്നിരുന്നു. ഇവിടെ, മയക്കുമരുന്ന് ഉപയോക്താക്കൾക്ക് മെഡിക്കൽ വിദ്ഗധരുടെ മേൽനോട്ടത്തോടെ മയക്കുമരുന്ന് ഉപയോഗിക്കാം. അതായത് ഈ സൈറ്റുകളിൽ മയക്കുമരുന്ന് ഉപയോഗം അനുവദനീയമാണെങ്കിലും അമിതമായി മയക്കുമരുന്നിന്റെ ഉപയോഗം മൂലമുള്ള മരണങ്ങൾ തടയാൻ മെഡിക്കൽ പ്രൊഫഷണലുകൾ ഇവിടെയുണ്ട്.
ഈ സൈറ്റ് സന്ദർശിക്കുന്നവരിൽ ഒരു ശതമാനം ആൾക്കാർ മാത്രമാണ് മയക്കുമരുന്ന് ആസക്തി ചികിത്സാ സേവനങ്ങളുമായി ബന്ധപ്പെടുന്നുവുള്ളൂവെന്നും കേന്ദ്രത്തിലെ സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നതിൽ സാൻഫ്രാൻസിസ്‌കോ മേയർ ലണ്ടൻ ബ്രീഡിന് നിരാശയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Also Read- എന്താണ് ബ്രിട്ടനിലെ ‘സിബിഐ’? കമ്പനിയ്ക്കെതിരായ ആരോപണങ്ങൾ എന്തൊക്കെ?
ഇത്തരമൊരും സെന്റർ സ്ഥാപിച്ചതിനെ തുടർന്നുള്ള എതിർപ്പിനെ തുടർന്ന് ടെൻഡർലോയിൻ സെന്റർ അടച്ചുപൂട്ടി. പ്രദേശത്തേക്ക് കൂടുതൽ മയക്കുമരുന്ന് ദുരുപയോഗക്കാർ വരുമെന്ന താമസക്കാരുടെ പേടിയെ തുടർന്നാണിത്. മാത്രമല്ല, ഇത്തരം സെന്ററുകൾ മയക്കുമരുന്നിന് അടിമകളായവരെ ഒരുമിച്ച് കൂടാനും മയക്കുമരുന്ന് ഉപയോഗിക്കാനും അനുവദിക്കുമെന്നും അവർ വാദിച്ചു.
സുരക്ഷിതമായ മയക്കുമരുന്ന് ഉപയോഗത്തിനായി കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന സമീപനം ഒരാൾ പിന്തുടരുന്നുണ്ടോ എന്ന് അറിയാൻ കുറഞ്ഞത് 11 മാസത്തിലധികം സമയമെടുക്കുമെന്ന് കാലിഫോർണിയ സാൻ ഫ്രാൻസിസ്‌കോ സർവകലാശാലയിലെ അഡിക്ഷൻ മെഡിസിൻ പ്രൊഫസറായ ഡോ. ഡാനിയൽ സിക്കറോൺ ഗാർഡിയനോട് പറഞ്ഞു. മാത്രമല്ല ഓസ്ട്രേലിയയിലെ മെൽബണിലെ ഒരു സുരക്ഷിത സെന്ററിനെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും ചെയ്തു. മയക്കുമരുന്നിന്റെ അമിത ഉപയോഗം കുറയ്ക്കാനും തെരുവിൽ വെച്ചുള്ള മയക്കുമരുന്ന് ഉപയോഗം കുറക്കാനും മയക്കുമരുന്ന് അടിമകൾക്ക് ചികിത്സ നൽകാനും ഇതുവഴി സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.