'അവിടെയും സുഖം ഇവിടെയും സുഖം, പിന്നെന്തിനാണ് കഷ്ടപ്പെട്ട് ഈ കത്തൊക്കെ ആളുകൾക്ക് കൊണ്ടുകൊടുക്കുന്നത്'- ഒരു പോസ്റ്റുമാൻ ഇങ്ങനെ ചിന്തിച്ചാൽ എന്ത് ചെയ്യും? ജപ്പാനിൽ 13 വർഷമായി 24000-ൽ അധികം കത്തുകൾ വീട്ടിൽ സൂക്ഷിച്ച ഒരു മുൻ പോസ്റ്റുമാന് ഒടുവിൽ പിടിവീണു. കനഗാവയിലെ അപ്പാർട്ട്മെന്‍റിലാണ് ആവശ്യക്കാർക്ക് എത്തിക്കേണ്ട കത്തുകൾ ഉൾപ്പടെ 24000 ഉരുപ്പടികൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് 61കാരനായ പോസ്റ്റുമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
യോകോഹാമയിലെ ഒരു പോസ്റ്റോഫീസ് ബ്രാഞ്ചിന്റെ ഡെലിവറി ഹെഡ് ആയി ജോലി ചെയ്തിരുന്ന പോസ്റ്റ്മാനാണ് പിടിയിലായത്. ഇത്രയധികം സാധനങ്ങൾ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് വീട്ടിൽ സൂക്ഷിച്ചതെന്നും ഇദ്ദേഹം പൊലീസിനോട് സമ്മതിച്ചു. 2003 മുതലാണ് ഇദ്ദേഹം തപാൽ ഉരുപ്പടികൾ വിതരണം ചെയ്യാതിരുന്നത്.
ജപ്പാൻ തപാൽവകുപ്പ് നടത്തിയ ഇന്റേണൽ ഓഡിറ്റിനിടെ തകരാറുണ്ടെന്ന് അധികൃതർക്ക് സംശയമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ തപാൽ ഉരുപ്പടികൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ സാധിച്ചിരുന്നില്ലെന്ന് ഇയാൾ അന്ന് സമ്മതിച്ചിരുന്നു.
ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയെങ്കിലും അത് അവിടംകൊണ്ട് അവസാനിച്ചില്ല. 2017 ഫെബ്രുവരി മുതൽ 2018 നവംബർ വരെ ആയിരത്തിലധികം തപാൽ ഉരുപ്പടികൾ കാണാതായതായി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻ പോസ്റ്റുമാന്‍റെ അപ്പാർട്ട്മെന്‍റിൽനിന്ന് സാധനങ്ങൾ കണ്ടെത്തിയത്. അറസ്റ്റിലായ പോസ്റ്റുമാൻ കോടതിയിൽ വിചാരണ നേരിടണം. കുറ്റം തെളിയിക്കപ്പെട്ടാൽ, മൂന്ന് ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ശിക്ഷയായി അനുഭവിക്കേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Former Postman arrested, Japan, Japan postal department, Undelivered Letters