ന്യൂഡൽഹി: ബാലാകോട് വ്യോമാക്രമണം നടന്ന് 43 ദിവസത്തിനു ശേഷം അന്താരാഷ്ട്ര മാധ്യമസംഘത്തെ സംഭവസ്ഥലത്ത് എത്തിച്ച് പാകിസ്ഥാൻ. ഇസ്ലാമബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളെയും വിദേശ നയതന്ത്ര പ്രതിനിധികളെയുമാണ് സംഭവസ്ഥലത്ത് എത്തിച്ചത്. എന്നാൽ, മാധ്യമപ്രവർത്തകരെ പ്രദേശത്തെ സാധാരണക്കാരുമായി സംസാരിക്കാൻ അനുവദിച്ചില്ല. പാകിസ്ഥാനിലെ ബാലാകോടിലെ ജെയ്ഷ്-ഇ-മുഹമ്മദ് പരിശീലന ക്യാമ്പിൽ ആയിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
ബിബിസിയുടെ ഹിന്ദി വെബ്സൈറ്റിന്‍റെ റിപ്പോർട്ടറും സംഘത്തിൽ ഉൾപ്പെടുന്നു. പാകിസ്ഥാനിലെ ഖൈബർ പക്തുൻക്വ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായ ബാലാകോട്. പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണത്തിന് മറുപടിയായിട്ട് ആയിരുന്നു ബാലാകോടിലെ ജെയ്ഷ്-ഇ-മൊഹമ്മദ് കേന്ദ്രം ഇന്ത്യ ആക്രമിച്ചത്.
വ്യോമാക്രമണത്തിൽ ഒരു ക്യാംപ് പൂർണമായും നശിപ്പിച്ചതായി ഇന്ത്യ പറഞ്ഞിരുന്നു. അതേസമയം, ചില മരങ്ങൾ നശിപ്പിക്കപ്പെട്ടതും ഒരു ഗ്രാമവാസിക്ക് പരുക്കേറ്റതും ഒഴിച്ചാൽ ആരും ആക്രമണത്തിൽ കൊല്ലപ്പെട്ടില്ലെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നു. പാകിസ്ഥാൻ ആംഡ് ഫോഴ്സസ് വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ മാധ്യമസംഘം പ്രദേശത്ത് സന്ദർശനം നടത്തിയതിന്‍റെ വീഡിയോയുടെ ചെറിയൊരു ഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഈ സ്ഥലം ഒറ്റപ്പെട്ടതും മനുഷ്യവാസമില്ലാത്തതുമായ സ്ഥലമാണെന്ന് ബിബിസി റിപ്പോർട്ടർ പറഞ്ഞു. മദ്രസ സ്ഥിതി ചെയ്യുന്ന മലമുകളിലേക്ക് കൊണ്ടു പോയെന്നും എന്നാൽ, അത് പുതിയതായി നിർമിച്ചതല്ലെന്നും റിപ്പോർട്ടർ വ്യക്തമാക്കി. അതേസമയം, എന്തുകൊണ്ടാണ് ഇത്രയും നാൾ സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ കൊണ്ടു വരാതിരുന്നതെന്ന ചോദ്യത്തിന് യോജിച്ച സമയം ഇപ്പോൾ ആണെന്നായിരുന്നു പാക് പ്രതിനിധിയുടെ മറുപടി. അതേസമയം, പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ഇവിടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.