ഇസ്ലാമബാദ്: പാകിസ്ഥാനുമായി 20 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക കരാറിൽ സൗദി അറേബ്യ ഒപ്പിട്ടു. സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലൂടെയുള്ള സന്ദർശനത്തിന്‍റെ ഭാഗമായിട്ടാണ് സൗദി രാജകുമാരൻ പാകിസ്ഥാനിൽ എത്തിയത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ ഞായറാഴ്ച രാത്രിയോടെ പാകിസ്ഥാനിൽ എത്തിയത്. റാവൽപിണ്ടിയിലുള്ള സൈനിക വിമാനത്താവളത്തിൽ എത്തിയ സൗദി രാജകുമാരനെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈനിക തലവൻ ജാവേദ് ബജ് വയും ചേർന്ന് സ്വീകരിച്ചു. അതിനുശേഷം പാക് പ്രധാനമന്ത്രിയുടെ ഇസ്ലാമബാദിലുള്ള ഓഫീസിൽ ചേർന്ന യോഗത്തിലാണ് 20 ബില്യൺ ഡോളറിന്‍റെ കരാറിൽ ഒപ്പു വെച്ചത്.
ഇതൊരു തുടക്കം മാത്രമാണെന്നും ഓരോ മാസവും സൗദിയുടെ പാകിസ്ഥാൻ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും സൗദി രാജകുമാരൻ പറഞ്ഞു. ഭാവിയിൽ പാകിസ്ഥാൻ വളരെ പ്രധാനപ്പെട്ട രാജ്യമായി മാറുമെന്നും അതുകൊണ്ടു തന്നെ അതിന്‍റെ ഭാഗമാകാൻ സൗദി ആഗ്രഹിക്കുന്നതായും സൗദി രാജകുമാരൻ പറഞ്ഞു.
BREAKING: പുൽവാമ: സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു; ഒരു മേജറടക്കം നാല് സൈനികർക്ക് വീരമൃത്യുപാകിസ്ഥാനും സൗദിയും തമ്മിലുള്ള ഏഴു കരാറുകൾ ആയിരുന്നു കഴിഞ്ഞദിവസം ഇസ്ലാമബാദിൽ വെച്ച് ഒപ്പ് വെച്ചത്. പാകിസ്ഥാനോട് 'നോ' പറയാൻ സൗദിക്ക് കഴിയില്ലെന്നും പാകിസ്ഥാന് എന്താണോ വേണ്ടത് അത് സൗദി നൽകുമെന്നും സൽമാൻ രാജകുമാരൻ വ്യക്തമാക്കി.
പാകിസ്ഥാനിലെ സന്ദർശത്തിനു ശേഷം സൗദി രാജകുമാരൻ ഇന്ത്യയിലും സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം ചൈന കൂടി സന്ദർശിക്കും. പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് രാജ്യാന്തരതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടപ്പോഴാണ് സഹായവുമായി സൗദി എത്തിയത്. രാജ്യാന്തര തലത്തിൽ തന്നെ ഇത് വിമർശനങ്ങൾക്ക് കാരണമാകുമെന്നാണ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.