ബലൂചിസ്ഥാൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത എംപിക്കെതിരെ അന്വേഷണം. പാകിസ്ഥാനിലെ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജിയുഐ-എഫ്) നേതാവ് മൗലാന സലാഹുദ്ദീൻ അയ്യൂബി പതിനാലുകാരിയെ വിവാഹം ചെയ്തു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി എഎൻഐ ആണ് റിപ്പോർട്ട് ചെയ്തുന്നത്. ബലൂചിസ്ഥാനിൽ നിന്നുള്ള ദേശീയ അസംബ്ലി (എംഎൻഎ) അംഗമാണ് മൗലാന സലാഹുദ്ദീൻ അയ്യൂബി.
ചിത്രാലിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു എൻജിഒയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്ന് പാക്കിസ്ഥാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡോണിന്റെ റിപ്പോർട്ട് അനുസരിച്ച്, ജുഗൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി , അവിടെ 2006 ഒക്ടോബർ 28 ആണ് പെൺകുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചാണ് വിവാഹം നടന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് വ്യക്തമായത്.
Also Read-ലോകത്തിലെ ഏറ്റവും വില കൂടിയ സ്വർണ ബിരിയാണി എവിടെ കിട്ടും? വിലയും വിശദാംശങ്ങളും അറിയാം
പാകിസ്ഥാൻ മാധ്യമ റിപ്പോർട്ട് പ്രകാരം ദേശീയ അസംബ്ലി അംഗമായ മൗലാന സലാഹുദ്ദീൻ അയ്യൂബിയ്ക്ക് അമ്പതിന് മുകളിൽ പ്രായമുണ്ട്. സംഘടനയുടെ പരാതിയെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് ചിത്രാൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ സഞ്ജദ് അഹമ്മദ് വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പിതാവ് വിവാഹ കാര്യം നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലവും അദ്ദേഹം നൽകി എന്നാണ് പൊലീസ് പറയുന്നത്.
16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം രാജ്യത്ത് നിലവിൽ അനുവദീയമല്ല. രാജ്യത്തെ നിയമത്തെ അവഗണിച്ച് പെൺകുട്ടിയേക്കാൾ നാലിരട്ടി പ്രായമുള്ള എംപിയാണ് പെൺകുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കുറ്റം തെളിഞ്ഞാൽ മാതാപിതാക്കൾക്ക് ഉൾപ്പെടെ ശിക്ഷ ലഭിക്കും. എന്നാൽ നിക്കാഹ് മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും യഥാർഥ വിവാഹം ചടങ്ങ് ഇനി നടക്കാനിരിക്കുന്നെയുള്ളു എന്നുമാണ് പാക് ഒബ്സർവർ റിപ്പോർട്ട്.
അതേസമയം, തന്റെ മകൾക്ക് 16 വയസ്സ് തികയാതെ വിവാഹം നടത്തില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് ലോവർ ചിത്രാൽ ഡിപിഒ അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child marriage, Minor girls, Pakistan