മാക്രോണിനോട് ഒരു കോവിഡ് ടെസ്റ്റ് നടത്താൻ റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം വിസമ്മതിച്ചതിനാൽ മാത്രമാണ് പുട്ടിനിൽ നിന്നും 20 അടി നീളമുള്ള മേശയുടെ എതിർ വശത്തേക്ക് അദ്ദേഹത്തിന്റെ ഇരിപ്പിടം മാറ്റി
മാക്രോണും പുടിനും തമ്മിലുള്ള ചർച്ചയിലെ ഇരുവരുടെയുംഅകലെ മാറിയുള്ള ഇരിപ്പിടങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചാവിഷയമായിരിക്കുന്നത്. കാര്യം എന്താണെന്നല്ലേ, ഫ്രഞ്ച് പ്രസിഡന്റ് (French President) ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡന്റ് (Russian President) വ്‌ളാഡിമിർ പുടിനും ഉക്രൈൻ (Ukraine) വിഷയത്തെക്കുറിച്ച് ചർച്ച നടത്താൻ മോസ്‌കോയിൽ ( Moscow) കൂടിക്കാഴ്ച്ച നടത്തി. എന്നാൽ ഇരുവരും നീളമുള്ള ഒരു മേശയുടെ രണ്ടറ്റങ്ങളിൽ ഇരുന്നാണ് ചർച്ച നടത്തിയത്. ഇത് സ്വാഭാവികമല്ലേ എന്ന് കരുതുന്നുന്നുണ്ടെകിൽ തെറ്റി. ഒരു വലിയ മേശയുടെ രണ്ട് ദ്രുവങ്ങളിരുന്നാണ് റഷ്യൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റും ചർച്ച നടത്തിയത്.
അതായത് 20 അടിയോളം നീളം വരുന്ന മേശയുടെ രണ്ടറ്റത്തുമായാണ് ഇരുവരും സ്ഥാനം പിടിച്ചത്. ഉക്രൈൻ വിഷയത്തെ കുറിച്ച് നിർണായകമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ലോകം മുഴുവൻ ഇരുവരുടെയും കൂടിക്കാഴ്ചയെ വളരെ പ്രാധാന്യത്തോടെയാണ് നോക്കി കണ്ടത്. എന്നാൽ ചർച്ചയുടെ ചിത്രങ്ങൾ പുറത്തു വന്നതോട് കൂടി ഇരുവരുടെയും ഇരിപ്പിനെക്കുറിച്ചായി സമൂഹമാധ്യമങ്ങളിലടക്കം ചർച്ച. എന്തുകൊണ്ട് പുടിൻ മാക്രോണിനെ നീളൻ മേശയ്ക്ക് അപ്പുറമിരുത്തി എന്ന വിഷയത്തെ കുറിച്ച് ചൂടുള്ള ചർച്ചകളെ തുടർന്ന് നീളൻ മേശയുടെ പിറകിലെ രഹസ്യം വെള്ളിയാഴ്ച റഷ്യ വെളിപ്പെടുത്തുകയുണ്ടായി.
മാക്രോണിനെ അകലം പാലിച്ച് ഇരുത്തിയതിന്റെ വിശദീകരണം റഷ്യ നൽകുന്നത് ഇങ്ങനെയാണ്. മോസ്‌കോയിൽ വെച്ച് പുടിനെ കാണുന്നതിന് മുമ്പ് മാക്രോണിനോട് ഒരു കോവിഡ് ടെസ്റ്റ് നടത്താൻ റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം വിസമ്മതിച്ചതിനാൽ മാത്രമാണ് പുട്ടിനിൽ നിന്നും 20 അടി നീളമുള്ള മേശയുടെ എതിർ വശത്തേക്ക് അദ്ദേഹത്തിന്റെ ഇരിപ്പിടം മാറ്റിയത് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉക്രെയ്ൻ അതിർത്തിയിൽ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് മുതൽ സംഘർഷാവസ്ഥ ലഘൂകരിക്കാൻ നിരവധി നയതന്ത്ര ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് . ഇങ്ങനെയൊരു നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മോസ്‌കോയിൽ വച്ച് റഷ്യൻ വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഉക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ച് യുഎസും റഷ്യയും മുന്നറിയിപ്പുകൾ നൽകുന്ന യുദ്ധസമാന സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെങ്കിലും മാധ്യമങ്ങൾ പുറത്തുവിട്ട ഇരുവരുടെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിമരുന്നിടുകയായിരുന്നു. യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങളോ തീരുമാനങ്ങളോ അല്ല ചർച്ചക്കൊടുവിൽ ജനശ്രദ്ധ നേടിയത് പകരം ഇരുവരും തമ്മിൽ പാലിച്ചിരുന്ന വലിയ അകലമാണ്.
പുട്നിന്റെ ആരോഗ്യ കാര്യം റഷ്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഡോക്ടർമാർ നിർദേശിക്കുന്നത് അനുസരിച്ച് ചർച്ചകളിൽ അദ്ദേഹത്തിന്റെ അതിഥികൾ അല്ലെങ്കിൽ ആതിഥേയർ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിൽ മാത്രമേ അദ്ദേഹം ഹസ്തധനം വരെ നല്കാറുള്ളൂവെന്നും റഷ്യ വ്യക്തമാക്കുന്നു. ചർച്ചയ്ക്ക് മുൻപ് തന്നെ ഫ്രഞ്ച് പ്രസിഡന്റിനോട് കോവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമല്ല എന്ന് അറിയിച്ചതിനാൽ പുടിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിനാലാണ് ഇങ്ങനെ ഒരു ഇരിപ്പിടം ഒരുക്കിയത് എന്ന് റഷ്യ വ്യക്തമാക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.