അമൃത്‌സർ: കാനഡയിലെ (Canada) കാൽഗറിയിൽ (Calgary) ആദ്യ വനിതാ മേയറായി ഇന്ത്യൻ വംശജ ജ്യോതി ഗോണ്ടെക് (Jyoti Gondek) സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോൾ കാനഡയിലെ തന്നെ ഒരു ഗുരുദ്വാരയിലേയ്ക്കുള്ള റോഡിൽ ചില സാമൂഹിക വിരുദ്ധർ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ ചില എഴുത്തുകൾ നടത്തി. റിപ്പോർട്ടുകൾ പ്രകാരം, സിഖ് സൊസൈറ്റി ഓഫ് കാൽഗറിയിലേക്ക് പോകുന്ന റോഡിലാണ് 'പശു'ക്കൾക്കും സിഖ് സമുദായക്കാർ വയ്ക്കുന്ന 'തലപ്പാവിനും' നേരെ ആക്ഷേപകരമായ വാക്കുകൾ എഴുതിയിരുന്നത്. ഇത് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുയരാൻ കാരണമായി.
“@DashmeshC യിൽ നടന്ന സംഭവത്തെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ നടപടി സ്വീകാര്യമല്ല. ഇതിന് ഉത്തരവാദികളായവരെ പിടികൂടാൻ സമഗ്രമായ അന്വേഷണം നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്", സംഭവം സ്ഥിരീകരിച്ചുകൊണ്ട് കാൽഗറി പോലീസ് ട്വീറ്റ് ചെയ്തു.
“കാൽഗറിയിലെ സിഖ് സൊസൈറ്റിയിലേക്കുള്ള റോഡിൽ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുന്നു. തലപ്പാവുകൾക്ക് നേരെയും അവർ തികച്ചും അപമാനകരമായ ഭാഷയിലാണ് എഴുത്തുകൾ നടത്തിയത്“, ചൊവ്വാഴ്ച വൈകുന്നേരം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ (WSO) നിയമോപദേശകൻ ബൽപ്രീത് സിംഗ് ബൊപ്പാറായി പറഞ്ഞു.
Also read- Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറിഇത് രണ്ടാം തവണയാണ് ഗുരുദ്വാരയിലെ സിഖ് സൊസൈറ്റി വംശീയ ചുവരെഴുത്തുകൾക്ക് ഇരയാകുന്നതെന്ന് ബൽപ്രീത് കൂട്ടിച്ചേർത്തു. 2016 ഡിസംബറിൽ ഗുരുദ്വാരയുടെ ചുവരുകൾ സ്വസ്തിക ചിഹ്നവും അശ്ലീലതയും ചേർത്ത് വികൃതമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"സിഖ് പശ്ചാത്തലത്തിൽ നിന്നുള്ള ജ്യോതി ഗോണ്ടെക് തിങ്കളാഴ്ചയാണ് കാൽഗറി മേയറായി സത്യപ്രതിജ്ഞ ചെയ്തത്. സിഖ് സൊസൈറ്റി ഓഫ് കാൽഗറിയിലെ ഗുരുദ്വാരയിൽ വംശീയ വിദ്വേഷം പ്രകടമാകുന്ന കാര്യങ്ങൾ വീണ്ടും കാണുന്നത് നിരാശാജനകമാണെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ പ്രസിഡന്റും കാൽഗറി നിവാസിയുമായ തേജീന്ദർ സിംഗ് സിദ്ധു പറഞ്ഞു.
"ആൽബർട്ടയിൽ സിഖുകാരായ ജ്യോതി ഗോണ്ടെക്കും അമർജീത് സോഹിയും യഥാക്രമം പ്രൊവിൻസിലെ രണ്ട് വലിയ നഗരങ്ങളായ കാൽഗറി, എഡ്മണ്ടൻ എന്നിവയുടെ മേയർമാരായ അതേ ദിവസം തന്നെയാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത് എന്നത് വിരോധാഭാസമാണ്. ഈ സംഭവം ആശങ്കാജനകമാണെങ്കിലും, കാനഡയിലുടനീളമുള്ള സിഖുകാരെ ലക്ഷ്യമിട്ട് വർദ്ധിച്ചു വരുന്ന വിദ്വേഷ പ്രതികരണങ്ങളിൽ ഞങ്ങൾ കൂടുതൽ ആശങ്കാകുലരാണ്. ജാഗരൂകരായിരിക്കാനും ഇത്തരം സംഭവങ്ങൾ പ്രാദേശിക അധികാരികളെയും വേൾഡ് സിഖ് ഓർഗനൈസേഷനിലും റിപ്പോർട്ട് ചെയ്യാനുമാണ് ഞങ്ങൾ കമ്മ്യൂണിറ്റി അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദർശൻ സിംഗ് ധലിവാൾ രഖ്‌റയെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡന്റ് അപലപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.