കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനുമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കമാണ് ഐഎംഎഫ് നടത്തുന്നത്. അടുത്തിടെ പാകിസ്ഥാൻ സന്ദർശിച്ച അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രതിനിധി സംഘം പലിശനിരക്ക് വർദ്ധിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പണപ്പെരുപ്പം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതിരോധ ബജറ്റിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും പ്രതിരോധച്ചെലവ് വെട്ടിക്കുറയ്ക്കാൻ സമവായത്തിലെത്തിയിട്ടുണ്ടോയെന്നും ഐഎംഎഫ് ഉദ്യോഗസ്ഥർ ആരാഞ്ഞു.
പ്രതിരോധ ചെലവ് സർക്കാരിന് വെട്ടിക്കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അധിക വരുമാനത്തിനായി ഉപഭോക്തൃ വസ്തുക്കളുടെ ജിഎസ്ടി നിരക്ക് 25% ആയി ഉയർത്തണമെന്ന് ഐഎംഎഫ് പാകിസ്ഥാൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. പ്രതിരോധ ചെലവ് വെട്ടിക്കുറയ്ക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഐഎംഎഫിന്റെ ആവശ്യം നിറവേറ്റുന്നതിനായി ഡസൻ കണക്കിന് ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്ക് സർക്കാർ 25% ജനറൽ സെയിൽസ് ടാക്സ് (ജിഎസ്ടി) ചുമത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
1.2 ബില്യൺ ഡോളറിന്റെ അടുത്ത ഘട്ട വായ്പക്കായുള്ള കരാർ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഒരു തിരിച്ചടവ് പദ്ധതി അവതരിപ്പിക്കാൻ അന്താരാഷ്ട്ര വായ്പ ഏജൻസി കൂടിയായ ഐഎംഎഫ് പാകിസ്ഥാനോട് ആവശ്യപെട്ടിട്ടുണ്ട്. വിനിമയ നിരക്ക് “പൂർണ്ണമായി” ഉദാരമാക്കാൻ ഐഎംഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടതായും പാകിസ്ഥാൻ ധനകാര്യ മന്ത്രാലയം പ്രതിനിധികൾ പറഞ്ഞു. ഗ്രേ മാർക്കറ്റും, കരിഞ്ചന്തകളും ഐഎംഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്, ഇത് ഇരുപക്ഷവും തമ്മിലുള്ള പ്രശ്നമായി തുടരുന്നുണ്ട്.
സ്റ്റാറ്റ്യൂട്ടറി റെഗുലേറ്ററി ഓർഡറുകൾ (എസ്ആർഒ) ചുമത്തുന്നത് പോലുള്ള നടപടികൾ പാകിസ്ഥാൻ സർക്കാർ സ്വീകരിച്ചതായും റിപോർട്ടുകൾ ഉണ്ട്. അടുത്തിടെ അംഗീകരിച്ച സപ്ലിമെന്ററി ഫിനാൻസ് ആക്ട് പ്രകാരം ഇത്തരം ഉത്തരവുകളിലൂടെ നികുതി ചുമത്താനുള്ള അധികാരം സർക്കാർ നേടിയെടുത്തിട്ടുണ്ട്, എന്നാൽ ഇത് നികുതി ചുമത്തുന്നതിനുള്ള നല്ല മാതൃകയായി പൊതുവിൽ കണക്കാക്കുന്നില്ല.
അടുത്ത നാല് മാസത്തിനുള്ളിൽ കുറഞ്ഞത് 7 ബില്യൺ പാകിസ്ഥാൻ രൂപ അധിക വരുമാനം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ, പാകിസ്ഥാൻ ഫെഡറൽ ബോർഡ് ഓഫ് റവന്യൂ (FBR) നൂറുകണക്കിന് വിഭാഗങ്ങൾക്ക് ജിഎസ്ടി നിരക്ക് 25% ആയി ഉയർത്താനുള്ള നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. ഫെഡറൽ കാബിനറ്റ് അത് അംഗീകരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാൻ സർക്കാർ സ്റ്റാൻഡേർഡ് ജിഎസ്ടി നിരക്ക് 17% ൽ നിന്ന് 18% ആയി ഉയർത്തിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ നിലവിലെ പോളിസി നിരക്ക് 17% ആണ്, ജനുവരിയിൽ പണപ്പെരുപ്പം 27.6% ആയിരുന്നു, ഭാവിയിലെ പണപ്പെരുപ്പ നിരക്കും മറ്റ് ലക്ഷ്യങ്ങളും പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് ഇത് 19%-20% ആയി ഉയർത്താൻ ഐഎംഎഫ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ഐഎംഎഫുമായി കരാറിലെത്താൻ പാകിസ്ഥാൻ സർക്കാർ നികുതി പരിഷ്കരണം അടക്കമുള്ള നടപടികൾ സ്വീകരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.