യുക്രെയ്ൻ (Ukraine)തലസ്ഥാന നഗരമായ കീവ് വളഞ്ഞ് റഷ്യൻ (Russia) സേന. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം പതിനേഴ് ദിവസം പിന്നിടുമ്പോൾ കീവ് തകർക്കാൻ റഷ്യ വൻ ആക്രമണം ആസൂത്രണംചെയ്യാൻ സാധ്യതയുള്ളതായി ബ്രിട്ടൻ മുന്നറിയിപ്പു നൽകി. നഗരത്തിന് 25 കിലോമീറ്റർ അടുത്ത് സൈന്യം എത്തിയതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
ശനിയാഴ്ച്ച റഷ്യൻ സൈന്യം ഏഴ് സിവിലിയന്മാരെ കൊലപ്പെടുത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചു. പെരെമോഹ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
യുക്രെയ്ൻ നഗരങ്ങളായ ലിവിവ്, കെർസൺ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലിവിവിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഉമാൻ, ഖാർകിവ്, ക്രാമാറ്റോർസ്ക്, സ്ലോവിയൻസ്ക്, വിന്നിറ്റ്സിയ, കീവ്, പോൾട്ടാവ എന്നിവയുൾപ്പെടെ മിക്ക യുക്രെയ്ൻ നഗരങ്ങളിലും എയർ സൈറണുകൾ സജീവമാക്കി.
Also Read-'നാട്ടിലേക്ക് മടങ്ങിയെത്തണം'; യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി
യുക്രെയ്ൻ തുറമുഖ നഗരമായ മരിയോപോളൽ 1500 ൽ അധികം പേർ കൊല്ലപ്പെട്ടതായി മരിയോപോള്‍ മേയറുടെ ഓഫീസ് അറിയിച്ചു.
കീവ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ മരണം വരെ പോരാട്ടം നേരിടേണ്ടി വരുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി.
റഷ്യൻ ആക്രമണം മൂന്നാം ആഴ്ച പിന്നിടുമ്പോൾ യുക്രെയ്നിലെ പല ചെറിയ പട്ടണങ്ങളും ഇല്ലാതായതായി സെലൻസ്കി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം കൂട്ടിച്ചേർത്തു.
ഏകദേശം 2.5 ദശലക്ഷം ജനങ്ങൾ യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽ നിന്ന് പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.