മോസ്കോ: യുക്രെയ്നെതിരേ യുദ്ധം ആരംഭിച്ചെന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രെയ്നിലെ രണ്ട് നഗരങ്ങളിൽ റഷ്യ (Russia) വ്യോമാക്രണം നടത്തി. കീവിൽ ആറിടത്തും ക്രാമാഡോസ്കിലുമാണ് റഷ്യ മിസൈൽ വർഷിച്ചത്. യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തോട് പുടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യയുടെ സൈനിക നടപടിയോടെ യുക്രെയ്ൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. യുക്രെയ്ൻ സൈനികർ ഉടൻ കീഴടങ്ങണമെന്നും പുടിൻ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കൻ യുക്രെയ്നിലുള്ള സൈനികർ ആയുധങ്ങൾ ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങണമെന്നും പുടിൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ഇന്ത്യൻ സമയം ആറരയോടെയാണ് റഷ്യൻ സൈന്യം റഷ്യന്‍ സൈന്യം യുക്രെയ്നില്‍ ആക്രമണം ആരംഭിച്ചത്. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഫോടനം ഉണ്ടായതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 5.50ന് പുടിന് റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്.
അതേസമയം യുക്രെയ്ന് അധിനിവേശത്തിന് ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഈ സൈനിക നടപടി 'യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഒരു വലിയ യുദ്ധത്തിന്റെ തുടക്കമാകാം' എന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി നേരത്തെ പറഞ്ഞിരുന്നു. രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്യവെ, റഷ്യ ആക്രമണം നടത്തിയാല്‍ 'ഞങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും സ്വയം പ്രതിരോധിക്കും' എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ യുക്രെയ്ന് ഒരു മാസത്തെ അടിയന്തരാവസ്ഥയില്‍ പ്രവേശിച്ചു. കിഴക്കന്‍ യുക്രെയ്നിലെ രണ്ട് വിമത പ്രദേശങ്ങളിലെ നേതാക്കൾ റഷ്യയുടെ സഹായം തേടിയിരുന്നു. യുക്രേനിയന്‍ സേനയുടെ ആക്രമണം തടയാനായിരുന്നു ഇത്.
വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ ഡൊനെറ്റ്സ്കിൽ അഞ്ച് തവണ സ്ഫോടനങ്ങളുണ്ടായെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഉക്രെയ്ൻ നഗരമായ ഡൊനെറ്റ്സ്കിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് സ്ഫോടനങ്ങളെങ്കിലും കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രെയ്നിൽ സൈനിക നടപടിയെന്ന് റഷ്യൻ പ്രസിഡനറ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് നാല് സൈനിക ട്രക്കുകൾ സംഭവസ്ഥലത്തേക്ക് പോകുന്നത് കാണാമായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ്, യുക്രെയ്നിലെ രണ്ട് വിഘടനവാദി പ്രദേശങ്ങളിലെ യുക്രേനിയൻ സൈന്യത്തിന്റെ "ആക്രമണത്തെ" ചെറുക്കാൻ റഷ്യൻ സഹായം ആവശ്യപ്പെട്ടതായി ക്രെംലിൻ പറയുന്നു.
അതേസമയം എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുടിന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന് അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ലക്ഷം സൈനികരെയും യുദ്ധവാഹനങ്ങളെയും റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. രാത്രി വൈകി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ റഷ്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്കി റഷ്യന്‍ ഭാഷയിലാണ് സംസാരിച്ചത്. "ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ. യുക്രെയ്ന് ജനത സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്നിയന്‍ അധികാരികള്‍ സമാധാനം ആഗ്രഹിക്കുന്നു'-സെലന്‍സ്കി ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
Also Read-
Russia-Ukraine Conflict | സാമ്പത്തിക ഉപരോധത്തിലൂടെ യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞേക്കില്ലെന്ന് വിദഗ്ധർ
ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാധ്യമായ എല്ലാരീതിയിലും പ്രതിരോധിക്കുമെന്നും യുക്രെയ്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള തന്റെ ക്ഷണത്തിന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രെയ്നില്‍ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യ സന്ദര്‍ശിക്കരുതെന്ന് യുക്രെയ്ന് പൗരന്മാരോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യയിലുള്ളവരോട് എത്രയും വേഗം മടങ്ങാന്‍ യുക്രെയ്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പതു ലക്ഷത്തോളം യുക്രെയ്ന് പൗരന്മാര് റഷ്യയിലുണ്ട്.
കിഴക്കൻ യുക്രെയ്നിലെ വിമത നേതാക്കൾ യുക്രേനിയൻ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞ ദിവസമാണ് റഷ്യയോട് സൈനിക സഹായം ആവശ്യപ്പെട്ടതെന്ന് ക്രെംലിൻ പറഞ്ഞു, പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയതുപോലെ, ഇത് റഷ്യ-യുക്രെയ്ൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്നാണ് വിവരം.
"ആക്രമണം" തടയാൻ ബുധനാഴ്ച വിഘടനവാദികൾ റഷ്യൻ സഹായം ആവശ്യപ്പെട്ടതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. യൂറോപ്പിനെ യുദ്ധത്തിന്റെ വക്കിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നയതന്ത്രം ഇനിയും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റഷ്യൻ സൈന്യം ഒറ്റരാത്രികൊണ്ട് യുക്രെയ്നെ ആക്രമിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ബ്ലിങ്കെൻ എൻബിസി ന്യൂസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.