ക്യാമ്പസ് ഗൈനക്കോളജിസ്റ്റ് ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിൽ ഏഴായിരം കോടിയോളം രൂപ നഷ്ടപരിഹാം നൽകാമെന്ന് സമ്മതിച്ച് സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി (USC). ഏറെ വിവാദം ഉയർത്തിയ ജോർജ് ടിൻഡാൽ ലൈംഗിക പീഡനക്കേസിലാണ് ഇരകൾക്കായി ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകാൻ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറായിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ മുപ്പത് വർഷത്തോളം പ്രവർത്തിച്ചയാളാണ് ടിൻഡാൽ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
തന്‍റെ രോഗികളായ പതിനാറ് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തെ തുടർന്ന് 2019 ലാണ് ജോർജ് ടിൻഡാൽ അറസ്റ്റിലാകുന്നത്. ഒരു ഗൈനക്കോളജിസ്റ്റായ ഇയാളിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി മുന്നൂറ്റിയമ്പതോളം സ്ത്രീകളാണ് രംഗത്തു വന്നത്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ടിൻഡാൽ നിഷേധിച്ചിരുന്നു. വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. പൂർണ്ണമായും കുറ്റവിമുക്തനാക്കപ്പെടുമെന്നുമാണ് കുറ്റക്കാരനല്ലെന്ന പ്രസ്താവനയിൽ ഉറച്ചു നിന്നു കൊണ്ട് ഇപ്പോൾ 74 കാരനായ ടിണ്ടൽ പറയുന്നത്. 20 വർഷത്തിലേറെ പഴക്കമുള്ള കേസിൽ 18 ലൈംഗിക പീഡനങ്ങള്‍ ഉൾപ്പെടെ 29 ക്രിമിനൽ കുറ്റങ്ങൾക്കാണ് ടിൻഡാൽ വിചാരണ നേരിടുന്നത്.
Also Read-
മകളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ സഹായം തേടി അമ്മഅതേസമയം ഏഴായിരം കോടിയോളം രൂപയ്ക്ക് കേസില്‍ ഒത്തുതീർപ്പിലെത്തിയതായി പരാതിക്കാരായ സ്ത്രീകളുടെ അഭിഭാഷകർ ലോസ് ഏഞ്ചൽസ് സുപ്പീരിയർ കോടതിയെയാണ് അറിയിച്ചത്. 'യുഎസ്സി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നു എന്നാണ് യൂണിവേഴ്സിറ്റി പ്രസിഡന്റ് കരോൾ ഫോൾട്ട് പ്രസ്താവനയിൽ അറിയിച്ചത്. മുന്നോട്ട് വന്ന എല്ലാവരുടെയും ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു, വളരെ അത്യാവശ്യമായ ഈ പരിഹാരം സ്ത്രീകൾക്ക് കുറച്ച് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
കേസിന്‍റെ പശ്ചാത്തലം:ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഡോ. ടിൻഡാലിന്‍റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ലോസ് ഏഞ്ചൽസ് ടൈംസ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. യൂണിവേഴ്സിറ്റിയിലെ ജീവനക്കാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വച്ച് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടാണ് കേസിന് തുടക്കം കുറിച്ചത്. നൂറു കണക്കിന് സ്ത്രീകൾ ഇയാളുടെ മോശം പെരുമാറ്റം വെളിപ്പെടുത്തി രംഗത്തെത്തി.
വൈദ്യപരിശോധനയ്ക്കിടെ ഇയാൾ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും ഫോട്ടോയെടുക്കുകയും കടന്നുപിടിക്കുകയും ചെയ്തുവെന്ന് സ്ത്രീകൾ ആരോപിച്ചു. സ്ത്രീകളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റിയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ യുഎസ്‌സി പ്രസിഡന്‍റിന് സ്ഥാനമൊഴിയേണ്ടിയും വന്നിരുന്നു.
30 വർഷത്തോളം യൂണിവേഴ്സിറ്റി ക്ലിനിക്കിൽ ജോലി ചെയ്ത ഡോ. ടിൻഡാൽ, അവിടെ മുഴുവൻ സമയ ഗൈനക്കോളജിസ്റ്റായിരുന്നു. ഇയാൾ രോഗികളോട് അനുചിതമായ പരാമർശങ്ങൾ നടത്തിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് 2017 ൽ ഇയാളെ ഇവിടെ നിന്നും പറഞ്ഞുവിടുകയാണുണ്ടായത്.
ഗൈനക്കോളജിയെക്കുറിച്ചും പരീക്ഷയ്ക്കിടെ ഡോക്ടർമാരുടെ പെരുമാറ്റത്തെക്കുറിച്ചും പുതിയ ചർച്ചകൾക്കാണ് ടിൻഡാൽ കേസ് തുടക്കമിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.