രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സിംഗപ്പൂരിലേക്ക് പലായനം ചെയ്ത ശ്രീലങ്കൻ (Sri Lanka) മുൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ (Gotabaya Rajapaksa) സിംഗപ്പൂരിലെ താമസം 14 ദിവസം കൂടി നീട്ടിയതായി റിപ്പോർട്ട്. മുൻ പ്രസിഡന്റിന് സിംഗപ്പൂർ സർക്കാർ നൽകിയ ഹ്രസ്വകാല സന്ദർശന പാസിന്റെ കാലാവധി ഓഗസ്റ്റ് 11ന് അവസാനിക്കുമെന്നാണ് വാർത്താ ഏജൻസികളായ സ്‌ട്രെയിറ്റ്‌സ് ടൈംസും അദാ ദേരണയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സോഷ്യൽ വിസിറ്റിങ്ങുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള സന്ദർശകർക്ക് 30 ദിവസത്തേക്ക് ഹ്രസ്വകാല പാസ് നൽകുമെന്നും അവർക്ക് അതിന്റെ കാലാവധി നീട്ടാനുള്ള അർഹതയുണ്ടെന്നും സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ് അതോറിറ്റി വാർത്താ ഏജൻസിയായ ബ്ലൂംബെർഗിനോട് പറഞ്ഞു.
Also read: ഗോട്ടബായ മാലദ്വീപും വിട്ടു; പ്രതിക്ഷേധം പേടിച്ച് പാലായനം
ഗോതബായ രാജപക്‌സെ, മുൻ പ്രഥമ വനിത ഇയോമ രാജപക്‌സെ, ബേസിൽ രാജപക്‌സെ എന്നിവർ ജൂലൈ 14 നാണ് സിംഗപ്പൂരിലെത്തിയത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതിന് രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഗോതബയ രാജപക്‌സെക്കെതിരെ തിരിഞ്ഞിരുന്നു. ആദ്യം സൈനിക വിമാനത്തിൽ മാലിദ്വീപിലെത്തിയ രാജപക്സെ അവിടെ നിന്നാണ് പിന്നീട് സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരിലെത്തിയ ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. റനിൽ വിക്രമസിംഗെയാണ് ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റ്.
മുൻ പ്രസിഡന്റ് ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാബിനറ്റ് വക്താവ് ഗുണവർധന വ്യക്തമാക്കിയിരുന്നു. എങ്കിലും എന്നാണ് തിരിച്ചു വരുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെന്നും ഗുണവർധന കൂട്ടിച്ചേർത്തു.
ഗോതബായ എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നതെന്ന് ഒരു ശ്രീലങ്കൻ സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗിനോട് പറഞ്ഞു. കൊളംബോയിലുള്ള തന്റെ സ്വകാര്യ വസതിയിലേക്ക് താമസിക്കാനെത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു.
രാജപക്‌സെ അഭയം ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ, നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ശ്രീലങ്കയിൽ പ്രതിഷേധം ശക്തമാകുകയാണ്. തങ്ങളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാനാണ് ഇപ്പോൾ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്ന് പ്രതിഷേധക്കാർ പറയുന്നു. ശ്രീലങ്കൻ രാഷ്ട്രീയ സംവിധാനത്തെയും എക്‌സിക്യൂട്ടീവ് പ്രസിഡൻസിയെയും മൊത്തത്തിൽ പരിഷ്‌കരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിക്രമസിംഗെ രാജപക്‌സെയോട് അനുഭാവമുള്ളയാളാണെന്നും ചില വിഭാഗങ്ങൾ അദ്ദേഹത്തെ റനിൽ രാജപക്‌സെ എന്നാണ് വിളിക്കുന്നതെന്നും ഈ പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റാൻ അദ്ദേഹത്തിന് ഉദ്ദേശ്യമില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. രാജ്യത്തെ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം രാജപക്‌സെ കുടുംബമാണെന്നാണ് പ്രതിഷേധക്കാരും പ്രതിപക്ഷപാർട്ടികളും ആരോപിക്കുന്നത്.
എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെ മാസങ്ങളായി വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ഗോതബായ രാജപക്സെ രാജ്യം വിട്ടത്. കഴിഞ്ഞ ഏപ്രിൽ വരെ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ രാജപക്‌സെ കുടുംബം ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ, രാജപക്സെ കുടുംബത്തിൽ നിന്ന് ഇനി ആരും അധികാരത്തിൽ എത്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gotabaya Rajapaksa, Singapore, Srilanka