പതിനൊന്നു വർഷത്തിനു ശേഷം സിറിയ വീണ്ടും അറബ് ലീഗിലേക്ക് തിരിച്ചെത്തുന്നു. അറബ് ലീഗ് അംഗരാജ്യങ്ങൾ ഇതു സംബന്ധിച്ച് ഞായറാഴ്ച തീരുമാനം എടുത്തതായാണ് റിപ്പോർട്ട്. ബഷാർ അൽ അസദിന്റെ നേതൃത്വത്തിനു കീഴിലുള്ള സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ നീക്കം നടത്തി വരികയായിരുന്നു. 2011 നവംബറിലാണ് അറബ് ലീഗിൽ നിന്ന് സിറിയ പുറത്തായത്. രാജ്യത്ത് സമാധാനപരമായി നടന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണ് സിറിയയുടെ അറബ് ലീഗ് അംഗത്വം റദ്ദാക്കിയത്.
ഇതു പിന്നീട് 500,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട വലിയ സംഘർഷത്തിലേക്ക് നീങ്ങി. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഇപ്പോൾ സ്ഥിതിഗതികൾ ഏകദേശം ശാന്തമാണെങ്കിലും 12 വർഷത്തോളം പഴക്കമുള്ള സംഘർഷത്തിന് ഇതുവരെ രാഷ്ട്രീയ പരിഹാരമൊന്നും കാണാനായിട്ടില്ല. സംഘർഷം ആരംഭിച്ചതു മുതൽ സിറിയൻ പ്രസിഡന്റ് അസദ് രാഷ്ട്രീയമായി ഒറ്റപ്പെട്ടിരുന്നു. നിരവധി അറബ് രാജ്യങ്ങൾ സംഘർഷത്തിന്റെ തുടക്കത്തിൽ തന്നെ സിറിയയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഖത്തറും സൗദി അറേബ്യയും ഉൾപ്പെടെ രാജ്യങ്ങൾ സിറിയയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണ നൽകുകയും ചെയ്തു.
ഞായറാഴ്ച മുതൽ സിറിയയിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ അറബ് ലീഗ് മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് പുനരാരംഭിക്കുമെന്ന് സംഘടനയിലെ വിദേശകാര്യ മന്ത്രിമാർ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാണ് തങ്ങളുടെ ശ്രമമെന്നും മറ്റം അംഗങ്ങൾ പറഞ്ഞു. സമഗ്രമായ ഒരു പരിഹാരത്തിൽ എത്തിച്ചേരുന്നതിനായി സിറിയൻ സർക്കാരുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടത്തുന്നതിന് ഒരു മന്ത്രിതല സമിതി രൂപീകരിക്കാനും യോഗത്തിൽ ധാരണയായി.
”വർഷങ്ങൾക്കു ശേഷം ആദ്യമായി അറബ് ലീഗ് സിറിയൻ സർക്കാരുമായി ആശയവിനിമയം നടത്തുകയാണ്”, 22 അംഗ അറബ് ലീഗിന്റെ തലവൻ അഹമ്മദ് അബൗൾ ഗെയിത് പറഞ്ഞു. ഇത് നിലവിലുള്ള പ്രശ്നങ്ങളുടെ അവസാനമല്ലെന്നും, മറിച്ച് പുതിയ ചർച്ചകളുടെ ആരംഭം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസത്തെ ഉച്ചകോടിയിൽ പങ്കെടുക്കാൻ അസദിനെ സ്വാഗതം ചെയ്യുന്നതായും അബൗൾ ഗെയിത് പത്രസമ്മേളനത്തിൽ പറഞ്ഞു
നയതന്ത്ര വിജയം
അറബ് ലീഗിന്റെ പ്രഖ്യാപനത്തിൽ സന്തോഷമറിയിച്ച് സിറിയ രംഗത്തെത്തി. അറബ് രാജ്യങ്ങൾ സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് സിറിയയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞിരുന്നത്. പരസ്പര സംഭാഷണങ്ങളിലൂടെയും ബഹുമാനത്തിലൂടെയും മുന്നോട്ടു പോകണമെന്നും പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 6 ന് തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തെത്തുടർന്നാണ് സിറിയയെ തിരിച്ചു സ്വീകരിക്കാനുള്ള ശ്രമങ്ങൾ അറബ് ലീഗിൽ ശക്തിപ്പെട്ടത്.
ഇതിനു ശേഷമാണ് നയതന്ത്ര പ്രവർത്തനങ്ങളുടെ വേഗത കൂടിയത്. കഴിഞ്ഞ മാസം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സിറിയ സന്ദർശിക്കുകയും ചെയ്തിരുന്നു. 2010-ലെ അറബ് ലീഗ് ഉച്ചകോടിയിലാണ് അസദ് അവസാനമായി പങ്കെടുത്തത്. 2013-ൽ ദോഹയിൽ നടന്ന പാൻ-അറബ് ഗ്രൂപ്പിന്റെ ഉച്ചകോടിയിൽ രാജ്യത്തെ പ്രതിപക്ഷ ഗ്രൂപ്പുകൾ പങ്കെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.