യുഎഇ ഇന്ത്യയുമായി രൂപയിൽ വ്യാപാരം നടത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറക്കുമതിക്കും കയറ്റുമതിക്കുമായി റുപ്പീ-ദിർഹം വ്യാപാരം അന്തിമമാക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കൾ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുമായി വൻതോതിൽ ഇറക്കുമതി, കയറ്റുമതി വ്യാപാരങ്ങൾ ഉള്ളതിനാൽ തന്നെ, ഗൾഫ് രാജ്യങ്ങളുമായി ധാരാളം പണമിടപാടുകൾ നടക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. “യുഎസ് ഡോളറോ യൂറോയോ പോലുള്ള ഒരു മൂന്നാം കറൻസിയിൽ വ്യാപാരം നടത്തുന്നതിനേക്കാൾ പ്രാദേശിക കറൻസിയിൽ ഇടപാട് നടത്തുന്നതാണ് എളുപ്പം,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Also read- പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം; 9 പേർ മരിച്ചതായി സൂചന
അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയും യുഎഇയും തമ്മിൽ 44 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 73 ബില്യൺ ഡോളറിന്റേതായിരുന്നു ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം.
റുപ്പീ-ദിർഹം വ്യാപാരം സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം അവസാനം ഇന്ത്യൻ ബാങ്കിംഗ് ഉദ്യോഗസ്ഥരും, ധനകാര്യ ഉദ്യോഗസ്ഥരും അബുദാബി സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകളിലെയും ധനകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം മുതൽ ഇക്കാര്യം ചർച്ച ചെയ്തു വരികയാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) യുഎഇയുടെ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരും പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട നടപടികളുമായി മുന്നോട്ടുനീങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം രൂപ-ദിർഹം വ്യാപാരം സംബന്ധിച്ച് ഒരു കൺസെപ്റ്റ് പേപ്പർ തയ്യാറാക്കി ഇന്ത്യ യുഎഇയുമായി പങ്കുവെച്ചിരുന്നു. ഇന്ത്യയും യുഎഇയും കഴിഞ്ഞ വർഷം മേയിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിലും (എഫ്ടിഎ) ഒപ്പു വെച്ചിരുന്നു.
നിലവിൽ, യുഎഇയും ഇന്ത്യയും ഡോളറിലാണ് വ്യാപാരം നടത്തുന്നത്. പ്രാദേശിക കറൻസികളിൽ വ്യാപാരം ആരംഭിച്ചാൽ, വിദേശ കറൻസി കൺവേർഷൻ ഫീസ് ലാഭിക്കാനും മൂലധനത്തിന്റെ ഒഴുക്ക് എളുപ്പമാക്കാനും സാധിക്കും. ഇതു കൂടാതെ, കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഇടപാട് ചെലവും കുറയും. കരാർ പ്രാബല്യത്തിൽ വന്നാൽ, രൂപ-ദിർഹം വ്യാപാരം ഇരു രാജ്യങ്ങളിലെയും ബാങ്കുകളുടെ വോസ്ട്രോ അക്കൗണ്ടുകൾ വഴിയാകും നടക്കുക.
നിലവിൽ റഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബോട്സ്വാന, ഫിജി, ജർമനി, ഗയാന, ഇസ്രയേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, സീഷെൽസ്, ടാൻസാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്തുന്നത്. ഇന്ത്യയുമായി രൂപയിൽ വ്യാപാരം നടത്തുന്ന പതിനെട്ടാമത്തെ രാജ്യമായിരിക്കും യുഎഇ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, Indian rupee, Trade, Uae