ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson) ഇന്ത്യാ സന്ദർശനത്തിനായി വ്യാഴാഴ്ചയെത്തും. ഗുജറാത്തിലെ (Gujarat) പ്രധാന വ്യവസായ മേഖലകളിലെത്തുന്ന അദ്ദേഹം വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായും ചർച്ച നടത്തും. ഗുജറാത്തിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുമായി (Gautam Adani) ജോൺസൺ കൂടിക്കാഴ്ച നടത്തുമെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തുന്ന ജോൺസൺ പ്രധാനമന്ത്രി നരേന്ദ്രമോദിയെ (Narendra Modi) കാണും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട നിലപാട് കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാവുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ നിലപാടിൽ മാറ്റം വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. എന്നാൽ ശത്രുത വെടിഞ്ഞ് യുക്രൈനും റഷ്യയും സമാധാനത്തിൻെറ പാത പിന്തുടരണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നിലപാട് മാറ്റത്തിനും സാധ്യതയില്ല.
ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും. ഖാലിസ്ഥാൻ തീവ്രവാദം ഒരു പ്രധാന വിഷയമാവുമെന്നാണ് സൂചന. ഒരു ഖാലിസ്ഥാനി ചാനലിന്റെ പ്രോഗ്രാമുകൾക്ക് യുകെയിൽ ഈയടുത്ത് അനുമതി നിഷേധിച്ചിരുന്നു. ജനങ്ങളിൽ വിദ്വേഷം പരത്തുന്ന തരത്തിലുള്ള ഉള്ളടക്കം പരിപാടികൾക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രക്ഷേപണ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതോടെയാണ് ചാനലിന് അനുമതി നിഷേധിച്ചത്.
Also Read-
Pakistan | മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്ന കേസിൽ പാകിസ്ഥാനിൽ 6 പേർക്ക് വധശിക്ഷതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ പാകിസ്ഥാനുള്ള പങ്കാണ് മറ്റൊരു പ്രധാന ചർച്ചാവിഷയം. പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) ഖാലിസ്ഥാനി തീവ്രവാദികൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അഫ്ഗാനിസ്ഥാനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും വലിയ ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു ആൻഡ് കശ്മീരിലും പാകിസ്ഥാൻെറ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്തോ - പെസഫിക് മേഖലയിലെ ചൈനയുടെ ഇടപെടലുകളും കൂടിക്കാഴ്ചയിൽ ചർച്ചയാവും.
റഷ്യൻ അധിനിവേശം, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പുറമെ വ്യാവസായിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും. ബോറിസ് ജോൺസന്റെ സന്ദർശനത്തിൻെറ ഒരു പ്രധാന ഉദ്ദേശ്യവും വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്ത്യൻ മാർക്കറ്റിൽ കൂടുതൽ എളുപ്പത്തിൽ ഇടപെടാൻ സാധിക്കണമെന്നാണ് ബ്രിട്ടൺ ആഗ്രഹിക്കുന്നതെന്ന് മണി കൺട്രോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോറിസ് ജോൺസൺ ഇക്കാര്യം അറിയിക്കും. ഇന്ത്യൻ മാർക്കറ്റിൽ കുറഞ്ഞ ഡ്യൂട്ടി അടച്ച് വ്യവസായങ്ങൾ ശക്തിപ്പെടുത്തണമെന്ന് ബ്രിട്ടൺ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കുറവാണെന്ന് സാമ്പത്തിക വിദഗ്ദർ മണി കൺട്രോളിനോട് വ്യക്തമാക്കി.
ഇന്ത്യക്കാർക്കുള്ള കടുത്ത വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. യുകെയിൽ ഇന്ത്യൻ മരുന്ന് കമ്പനികൾക്കുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും ആവശ്യപ്പെടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.