കാലാവസ്ഥയിൽ മനുഷ്യരാശിയുടെ ദോഷകരമായ സ്വാധീനം ഒരു "വസ്തുതാപരമായ പ്രസ്താവന" ആണെന്ന് യുഎൻ ശാസ്ത്രജ്ഞർ ഐപിസിസി റിപ്പോർട്ടിൽ വ്യക്തമാക്കി. ചൂട് വാതകങ്ങളുടെ തുടർച്ചയായ പുറന്തള്ളൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രധാന താപനില പരിധി ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് രണ്ട് മീറ്ററിലെത്തുമെന്നതും "തള്ളിക്കളയാനാവില്ല" എന്ന് രചയിതാക്കൾ സൂചിപ്പിക്കുന്നു. എന്നാൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലുള്ള കുറവ് ഉയരുന്ന താപനില പരിമിതപ്പെടുത്താൻ സഹായിക്കുമെന്ന് ചില പ്രതീക്ഷകളുമുണ്ട്.
ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (ഐപിസിസി) 42 പേജുള്ള ഈ പ്രബന്ധം പോളിസി മേക്കർമാർക്ക് വേണ്ടിയുള്ള സംഗ്രഹം എന്നാണറിയപ്പെടുന്നത്. വരാനിരിക്കുന്ന മാസങ്ങളിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന റിപ്പോർട്ടുകളുടെ പരമ്പരയ്ക്ക് ഇത് ഒരു തുടക്കം മാത്രമാണ്. 2013 ന് ശേഷമുള്ള കാലാവസ്ഥാ വ്യതിയാന ശാസ്ത്രത്തിന്റെ ആദ്യ പ്രധാന അവലോകനമാണ് ഇത്. COP26 എന്നറിയപ്പെടുന്ന ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന പ്രധാന കാലാവസ്ഥാ ഉച്ചകോടിക്ക് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
ഇന്നത്തെ ഐപിസിസി വർക്കിംഗ് ഗ്രൂപ്പ് 1 റിപ്പോർട്ട് മാനവികതയ്ക്ക് മേലുള്ള ചുവപ്പ് അടയാളമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. "നമ്മൾ ഇപ്പോൾ പ്രയത്നിച്ചാൽ, വലിയ കാലാവസ്ഥാ ദുരന്തം ഒഴിവാക്കാൻ കഴിയും. എന്നാൽ റിപ്പോർട്ട് വ്യക്തമാക്കുന്നതുപോലെ, കാലതാമസത്തിന് സമയമില്ല, ഒഴികഴിവുകൾക്ക് ഇടമില്ല. COP26 ഒരു വിജയമാക്കി മാറ്റാൻ സർക്കാർ നേതാക്കൾക്കും എല്ലാ പങ്കാളികൾക്കും സാധിക്കുമെന്ന് വിശ്വസിക്കുന്നു."
"മനുഷ്യ സ്വാധീനം അന്തരീക്ഷത്തെയും സമുദ്രങ്ങളെയും കരയെയും ചൂടാക്കി എന്നതിൽ യാതൊരു സംശയവുമില്ല" ശക്തമായ, ആത്മവിശ്വാസത്തോടെ, ഐപിസിസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിൽ നിന്നുള്ള പ്രൊഫസറും റിപ്പോർട്ട് രചയിതാക്കളിൽ ഒരാളുമായ എഡ് ഹോക്കിൻസിന്റെ അഭിപ്രായത്തിൽ ശാസ്ത്രജ്ഞർക്ക് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാവില്ല. "ഇത് വസ്തുതാപരമായ ഒരു പ്രസ്താവനയാണ്, നമുക്ക് കൂടുതൽ ഉറപ്പിക്കാനില്ല; മനുഷ്യർ ഗ്രഹത്തെ ചൂടാക്കുന്നുവെന്നത് വ്യക്തവും തർക്കരഹിതവുമാണ്."
കഴിഞ്ഞ 2,000 വർഷങ്ങളിൽ മറ്റേതൊരു 50 വർഷത്തേക്കാളും വേഗത്തിൽ 1970 മുതൽ, ആഗോള ഉപരിതല താപനില ഉയർന്നിട്ടുണ്ടെന്ന് രചയിതാക്കൾ പറയുന്നു. "ലോകമെമ്പാടുമുള്ള എല്ലാ പ്രദേശങ്ങളിലെയും കാലാവസ്ഥയെയും ഇത് ബാധിച്ചിട്ടുണ്ട്".
ഗ്രീസിലും പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും സമീപകാലത്ത് അനുഭവപ്പെട്ടതുപോലുള്ള ചൂട് അല്ലെങ്കിൽ ജർമ്മനിയിലെയും ചൈനയിലെയും വെള്ളപ്പൊക്കം ഇവയൊക്കെ സമീപകാല കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ഉദാഹരണമാണ്.
ഐപിസിസി റിപ്പോർട്ടിലെ പ്രധാന വസ്തുതകൾ
1850-1900 കാലഘട്ടത്തെ അപേക്ഷിച്ച് 2011-2020 വരെയുള്ള 10 വർഷത്തിൽ ആഗോള ഉപരിതല താപനില 1.09C കൂടുതലായിരുന്നു.
1850 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമാണ് കഴിഞ്ഞ അഞ്ച് വർഷങ്ങൾ
1901-1971 നെ അപേക്ഷിച്ച് സമീപകാലത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ നിരക്ക് മൂന്നിരട്ടിയായി
1990 മുതൽ ഹിമാനികളുടെ കുറവിനും ആർട്ടിക് കടൽ-ഹിമത്തിന്റെ കുറവിനും പ്രധാന കാരണം മനുഷ്യ സ്വാധീനമാണ് (90%)
1950കൾക്ക് ശേഷം ചൂട് കൂടുന്നത് ഉൾപ്പെടെയുള്ള കാലാവസ്ഥ കൂടുതൽ തീവ്രമാണ്.
"ഈ അനന്തരഫലങ്ങളിൽ പലതിനും, ഒരു തിരിച്ചുപോക്കില്ലെന്നും" റിപ്പോർട്ടിൽ പറയുന്നു. 2100ഓടെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫലങ്ങൾ നിരവധി ആളുകളെ ഭീഷണിയിലാക്കുന്നുണ്ട്.
ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളും 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യങ്ങൾക്കായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഈ ഉടമ്പടി ആഗോള താപനിലയിലെ വർദ്ധനവ് ഈ നൂറ്റാണ്ടിൽ 2 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്താനുള്ള ശ്രമങ്ങൾ ലക്ഷ്യമിട്ടുള്ളതാണ്.
എന്താണ് ഐപിസിസി?
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി 1988ൽ സ്ഥാപിതമായ ഒരു ഐക്യരാഷ്ട്ര സംഘടനയാണ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്. ആഗോള താപനം സംബന്ധിച്ച നയങ്ങൾ വികസിപ്പിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന ശാസ്ത്രീയ വിവരങ്ങൾ പാനൽ സർക്കാരുകൾക്ക് കൈമാറും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തൽ റിപ്പോർട്ടുകളിൽ ആദ്യത്തേത് 1992ൽ പുറത്തിറങ്ങിയതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.