ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാര്യ ബുഷ്റ ബീബീയും. എന്നാല്‍ കേസില്‍ ബുഷ്റ ബീബിയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയായ വ്യക്തി കൂടിയാണ് ബുഷ്റ ബീബി. ഇസ്ലാമിലെ സൂഫി പ്രസ്ഥാനങ്ങളോട് അടുപ്പമുള്ള വ്യക്തി കൂടിയാണിവര്‍. തന്റെ ആത്മീയ നേതാവ് ബുഷ്റ ആണെന്ന് ഇമ്രാന് ഖാന് പലപ്പോഴും പൊതുവേദികളില്‍ പറഞ്ഞിട്ടുമുണ്ട്.
ബുഷ്റ റിയാസ് വാട്ടോ എന്നാണ് ഇവരുടെ പേര്. വിവാഹശേഷം പേരിനോടൊപ്പം ഖാന് എന്ന് കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പിന്നീട് ഇമ്രാന് ഖാനും അനുയായികളും അവരെ ബഹുമാനപൂര്‍വ്വം ബുഷ്റ ബീബി അല്ലെങ്കില്‍ ബുഷ്റ ബീഗം എന്ന് വിളിക്കാന്‍ തുടങ്ങി. അതേസമയം വിവാഹം കഴിഞ്ഞിട്ടും അധികം പൊതുവേദികളിലൊന്നും ബുഷ്റ ബീബി പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ബുഷ്റ ബീബിയുടെ ജീവിതം
പഞ്ചാബിലെ ഒരു ധനിക കുടുംബത്തിലാണ് ബുഷ്റ ബീബി ജനിച്ചത്. പഞ്ചാബിലെ രാഷ്ട്രീയ സ്വാധീനമുള്ള ഒരു കുടുംബത്തിലേക്ക് ആയിരുന്നു ബുഷ്റ ബീബിയെ ആദ്യം വിവാഹം ചെയ്ത് അയച്ചത്. ഖവാര്‍ ഫരീസ് മനേക എന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് ബുഷ്റ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം ഏകദേശം 30 വര്‍ഷം നീണ്ടുനിന്നു. പിന്നീട് 2018ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും 5 കുട്ടികളുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ബുഷ്റയുടെ മുന്‍ ഭര്‍ത്താവ് അവരെപ്പറ്റിപ്പറഞ്ഞ ചില കാര്യങ്ങള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. ഒരു പാകിസ്ഥാനി മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” എന്റെ ഭാര്യയായിരുന്ന ബുഷ്റ ബീബിയെപ്പറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവളെപ്പോലെ ഇത്രയധികം ഭക്തിയുള്ള ഒരു സ്ത്രീയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല,,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
രഹസ്യ വിവാഹം
ബുഷ്റയും അവരുടെ മുന്‍ ഭര്‍ത്താവ് മനേകയും സൂഫി ഭക്തരായിരുന്നു. ഫരീദുദ്ദിന്‍ മസൂദ് ഗഞ്ച്ഷ്കര് അഥവാ ബാബ ഫരീദ് എന്നറിയപ്പെടുന്ന മുസ്ലിം സൂഫി വര്യന്റെ ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇവര്‍.
Also read-ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; ഉടൻ വിട്ടയക്കണമെന്ന് പാക് സുപ്രീംകോടതി
ബുഷ്റയുടെ ഈ ഭക്തി തന്നെയാണ് അവരെ ഇമ്രാന് ഖാന്റെ അനുയായികള്‍ക്കിടയിലും പ്രശസ്തയാക്കിയത്. ഒരു ആത്മീയ നേതാവ് ആയിട്ടാണ് പലരും അവരെ കണ്ടത്. എന്നാല്‍ ദുര്‍മന്ത്രവാദം ചെയ്യുന്ന സ്ത്രീയെന്നാണ് ഇമ്രാന് ഖാന്റെ രാഷ്ട്രീയ എതിരാളികള്‍ ബുഷ്റയെപ്പറ്റി പ്രചരിപ്പിച്ചത്.
എന്നാല്‍ ദൈവത്തിലേക്കും പ്രവാചകനിലേക്കും അടുക്കാന്‍ വേണ്ടിയാണ് ആളുകള്‍ തന്നെ സമീപിക്കുന്നത് എന്നാണ് ബുഷ്റ ബീബി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം ബുഷ്റ ബീബിയും ഇമ്രാന് ഖാനും എവിടെ വെച്ചാണ് കണ്ടതും പരിചയപ്പെട്ടതും എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ബുഷ്റ ബീബിയുടെ ഭക്തിയാണ് ഇമ്രാന് ഖാനെ ആകര്‍ഷിച്ചത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
1990കളില്‍ ക്രിക്കറ്റില്‍ ഒരു തരംഗമായി ഇമ്രാന് ഖാന് മാറിയിരുന്നപ്പോഴും സൂഫിസത്തിലുള്ള തന്റെ താല്‍പ്പര്യം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇതാകാം ഇരുവരെയും അടുപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
ബുഷ്റ-ഇമ്രാന് ഖാന് വിവാഹം വളരെ രഹസ്യമായാണ് നടത്തിയത്. 2018ലാണ് ഇരുവരും വിവാഹിതരായത്. അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിന് 7 മാസം മുമ്പായിരുന്നു വിവാഹം.
ഇമ്രാന് ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. ബിസിനസുകാരനായ ജെയിംസ് ഗോള്‍ഡ് സ്മിത്തിന്റെ മകള്‍ ജെമൈമ ഗോല്‍ഡ് സ്മിത്തിനെയാണ് ഇദ്ദേഹം ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. ശേഷം ടിവി അവതാരകയായ റെഹാം നയ്യാര്‍ ഖാനെ ഇമ്രാന് ഖാന് വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും അധികം നാള് നിലനിന്നില്ല. വിവാഹമോചനത്തിലൂടെ ഇരുവരും പിരിയുകയായിരുന്നു.
ആത്മീയതയിലേക്കുള്ള യാത്ര
പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതിന് മുമ്പ് ഇമ്രാന് ഖാനും ബുഷ്റ ബീബിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. സൂഫിവര്യനായ ബാബ ഫരീദിന്റെ ആശ്രമത്തില്‍ നില്ക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇമ്രാന് ഖാന് തന്റെ ജീവിതം ദൈവത്തിനും പ്രവാചകനുമായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് പിന്നീട് ഒരിക്കല്‍ ബുഷ്റ ബീബി പറയുകയും ചെയ്തിരുന്നു.
വളരെ പരമ്പരാഗതമായ വസ്ത്രം ധരിച്ചാണ് ബുഷ്റ ബീബി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. എപ്പോഴും ബൂര്‍ഖയും പര്‍ദ്ദയുമാണ് അവര്‍ ധരിക്കാറുള്ളത്. ഇമ്രാന് ഖാന്റെ ഔദ്യോഗിക യാത്രകളിലൊന്നും ബുഷ്റ ബീബി പങ്കെടുത്തിരുന്നില്ല. സൗദി അറേബ്യയിലേക്കുള്ള യാത്രയില്‍ മാത്രമാണ് അവര്‍ ഇമ്രാന് ഖാനോടൊപ്പം എത്തിയത്. മക്ക, മദീന സന്ദര്‍ശനത്തിന് വേണ്ടിയായിരുന്നു ഈ യാത്ര.
അല്‍-ഖാദിര്‍ ട്രസ്റ്റ്
അല്‍ ഖാദിര്‍ ട്രസ്റ്റ് ആരംഭിക്കാന്‍ ഇമ്രാന് ഖാന് പ്രചോദനം നല്‍കിയത് ബുഷ്റ ബീബിയാണെന്നാണ് ഇമ്രാന് അനുയായികള്‍ പറയുന്നത്. ഇതൊരു സര്‍ക്കാരിതര സംഘടനയായിരുന്നു. ഇസ്ലാമാബാദിന് പുറത്ത് ഇസ്ലാം മതപ്രബോധനങ്ങള്‍ക്കും, ആത്മീയതയ്ക്കുമായി സൃഷ്ടിച്ച സര്‍വ്വകലാശാലയായിരുന്നു ഇത്.
ഇമ്രാന്-ബുഷ്റ ദമ്പതികള്‍ക്കെതിരെ അഴിമതി ആരോപണമുയരാന്‍ കാരണവും ഈ ട്രസ്റ്റ് തന്നെയാണ്. പല ഔദ്യോഗിക പരിപാടികളിലും ട്രസ്റ്റിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഇമ്രാന് സംസാരിച്ചത്. ഇവര്‍ തന്നെയായിരുന്നു ഈ സംഘടനയുടെ ഏക ട്രസ്റ്റികളുമെന്ന് നിയമമന്ത്രി അസാ നസീര്‍ തരാര്‍ പറഞ്ഞു.
അതേസമയം ഇരുവര്‍ക്കും എതിരെ ഉയരുന്ന അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇമ്രാന് ഖാന്റെ പാര്‍ട്ടിയുടെ മുഖ്യവക്താവായ ഫാരൂഖ് ഹബീബ് പറയുന്നു. ട്രസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക അഴിമതിയും ഇരുവരും നടത്തിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Imran Khan, Pakistan