23 കാരിയായ ഇറ്റാലിയൻ യുവതിക്ക് അബദ്ധത്തിൽ നൽകിയത് ആറ് ഡോസ് കോവിഡ് വാക്സിൻ. മധ്യ ഇറ്റലിയിലെ ട്യുസ്കാനിയിലുള്ള നോവ ആശുപത്രിയിലാണ് സംഭവം. കൂടുതൽ ഡോഡ് വാക്സിൻ സ്വീകരിച്ചെങ്കിലും യുവതിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് റിപ്പോർട്ട്.
ഫൈസർ ബയോടെകിന്റെ ആറ് ഡോസ് വാക്സിനാണ് യുവതിയിൽ അബദ്ധത്തിൽ കുത്തിവെച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക വാക്സിൻ ഡപ്പിയിൽ ഉണ്ടായിരുന്ന മുഴുവൻ ഡോസും സിറിഞ്ചിൽ നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ആറ് ഡോസാണ് ഡപ്പിയിൽ ഉണ്ടായിരുന്നത്. കുത്തിവെപ്പ് നൽകിയ ശേഷമാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യ പ്രവർത്തക മനസിലാക്കിയത്. 5 സിറിഞ്ചുകൾ ബാക്കിയായി കിടക്കുന്നത് കണ്ടതോടെയാണ് തെറ്റ് സംഭവിച്ച കാര്യം ഇവർ അറിഞ്ഞതെന്ന് ആശുപത്രി വക്താവ് ഡാനിയെല്ല ഗിയാലെനി സിഎൻഎൻ ടിവി യോട് പറഞ്ഞു.
അബദ്ധം പറ്റിയെന്ന് മനസിലായ ഉടനെ വാക്സിൻ സ്വീകരിച്ച യുവതിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ അനുഭവപ്പെടാതിരുന്ന യുവതി തിങ്കളാഴ്ച്ച ആശുപത്രി വിടുകയും ചെയ്തു. വാക്സിൽ സ്വീകരിച്ച യുവതി പൂർണ്ണ ആരോഗ്യവതിയാണെന്നും കൂടുതൽ ഡോസ് ശരീരത്തിൽ ചെന്നതിന്റെ അടിസ്ഥാനത്തിൽ യുവതിയിലെ രോഗ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓരോ കാര്യങ്ങളിലും ഡോക്ടർമാർ നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
You may also like:Amrutha Suresh | അമൃതയുടെ ഫോൺ സംഭാഷണത്തിന്റെ ഉറവിടം എന്തെന്ന് വെളിപ്പെടുത്തി ഓൺലൈൻ മാധ്യമം; കാര്യങ്ങൾ മനസ്സിലാക്കിയ ആശ്വാസത്തിൽ അമൃത
ആശുപത്രിയിലെ തന്നെ സൈക്കോളജി ഡിപ്പാർട്ട്മെന്റി ഇന്റേൺഷിപ്പ് ചെയ്യുകയാണ് വാക്സിൻ സ്വീകരിച്ച യുവതി. ഇവരുടെ പ്രായത്തിൽ ഉള്ളവർക്ക് നിലവിൽ രാജ്യത്ത് വാക്സിൻ കൊടുക്കുന്നത് ആരംഭിച്ചിട്ടില്ല എങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനാലാണ് ഇവർക്ക് വാക്സിൻ ലഭ്യമാക്കിയത്.
You may also like:സൗമ്യ കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ; ഞെട്ടല്‍ മാറാതെ കുടുംബം
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ച ആശുപത്രി വക്താവ് ഡാനിയെല്ല ഗിയാലെനി മനുഷ്യന് സംഭവിച്ച അബദ്ധമാകാനാണ് സാധ്യതയെന്നും ഒരു കാരണവശാലും കരുതുക്കൂട്ടി ചെയ്തത് ആകാനിടയില്ലെനന്നും വിശദീകരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുന്നണി പോരാളികൾ എന്ന നിലയിൽ ഏല്ലാ ആരോഗ്യ പ്രവർത്തകരും, ഫാർമസി ജീവനക്കാരും ആദ്യം വാക്സിൻ എടുക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ മാസം ഇറ്റാലിയൻ സർക്കാർ എടുത്തിരുന്നു.
ഏതെങ്കിലും ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന സാഹചര്യം ഉണ്ടായൽ അവരെ കോവിഡ് രോഗികളുമായി സമ്പർക്കം വരാൻ സാധ്യതയില്ലാത്ത സെക്ഷനുകളിലേക്ക് മറ്റുകയോ അത് നടക്കാത്ത പക്ഷം ശമ്പളമില്ലാതെയുള്ള സസ്പെൻഷൻ നൽകുമെന്നും ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് ഭരണഘടന സാധുതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇത് ആദ്യമായല്ല അമിതമായി കോവിഡ് വാക്സിൻ നൽകിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ജർമ്മനി., ഇസ്രേയൽ എന്നിവിങ്ങളിലൂം കൂടുതൽ ഡോസ് വാക്സിൻ ആളുകൾക്ക് നൽകിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമാണ് ഇറ്റലി. നിലവിൽ വളരെ കുറവ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.