ഹൈദരാബാദ്: വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത് ഇന്ന് പുലർച്ചെയാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ ഇതുസംബന്ധിച്ച ചർച്ചകളാണ്. അതിനിടെ തെലങ്കാന മുഖ്യമന്ത്രിക്ക് ട്വിറ്ററിൽ ഒരാൾ നൽകിയ ഉപദേശവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
'പ്രതികളെ തെളിവെടുപ്പിനായി സംഭവം നടന്ന സ്ഥലത്ത് കൊണ്ടുപോകുക, അപ്പോൾ അവർ രക്ഷപെടാൻ ശ്രമിക്കും. ഈ സമയത്ത് അവരെ വെടിവെച്ചുകൊല്ലുക'- ഇതാണ് കോനാഫാൻക്ലബ് എന്ന അക്കൌണ്ടിൽ വന്ന ട്വീറ്റ്. സോഫ്റ്റ് വെയർ എഞ്ചിനിയറും സിനിമാപ്രേമിയുമാണ് താനെന്ന് ഇയാൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ഈ അക്കൌണ്ട് ഡിലീറ്റ് ആയ അവസ്ഥയിലാണ്. ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഈ ട്വീറ്റിലേതിന് സമാനമായ സംഭവവികാസങ്ങളാണ് ഇന്ന് നടന്നത്. പുലർച്ചെ മൂന്നരയോടെ നടന്ന ഏറ്റുമുട്ടലിൽ കൂട്ടബലാത്സംഗ-കൊലക്കേസിലെ നാല് പ്രതികളെയും പൊലീസ് വധിച്ചു. തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതികളോട് അന്നത്തെ സംഭവവികാസങ്ങൾ ചെയ്തുകാണിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ പൊലീസിനുനേരെ കല്ലെടുത്തെറിഞ്ഞ് രക്ഷപെടാൻ പ്രതികൾ ശ്രമിച്ചു. ഇതേത്തുടർന്നാണ് പൊലീസ് പ്രതികളെ വെടിവെച്ചിട്ടത്.