ഹൈദരാബാദ്: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്ന കേസിൽ പൊലീസ് വെടിവച്ച് കൊന്ന പ്രതികൾ സമാനമായ ക്രൂരത മുൻപും നടത്തിയിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട്. വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്നതുപോലെ മുൻപ് ഒൻപത് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
മുഹമ്മദ് ആരിഫ്, ചെന്നകേശവലു, ജൊല്ലു ശിവ, ജോല്ലു നവീൻ എന്നീ പ്രതികളിൽ മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നീ പ്രതികളാണ് ഇത്തരത്തിൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തെലങ്കാനയിലെ മൂന്ന് ജില്ലകളായ രംഗറെഡ്ഡി, സംഗറെഡ്ഡി, മെഹബൂബ് നഗർ എന്നിവിടങ്ങളിൽ മൂന്ന് പേരെയും ബാക്കി ആറ് പേരെ കർണാടകയിലും വച്ച് കത്തിച്ചുകൊന്നതായി പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവർ കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് സ്ഥിരമായി ചരക്കുമായി പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ പ്രതികളുടെ യാത്രക്കിടയിലാണ് വനിത വെറ്ററിനറി ഡോക്ടറും കൊല്ലപ്പെടുന്നത്.
പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് ലോറിയിൽ പോകുമ്പോഴാണ് ഇത്തരത്തിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു തള്ളിയിരുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് ഭാഷ്യം. ദേശീയപാതകൾക്ക് സമീപം സ്ത്രീകളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
നവംബര്‍ 27നാണ് തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നത്. സംഭവത്തില്‍ നാലു പേരെയാണ് പൊലീസ് പിടികൂടിയത്. രാജ്യത്താകമാനം ഈ കേസ് ചർച്ചയാവുകയും തെലങ്കാനയിൽ പൊലീസിനെതിരെ വൻവിമർശനവും ഉയർന്നിരുന്നു. പിന്നീട് തെളിവെടുപ്പിനിടെ എല്ലാ പ്രതികളും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സുപ്രീംകോടതി ഇതു സംബന്ധിച്ച് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിരുന്നു.