കൊച്ചി: ഈശോ എന്ന സിനിമയ്ക്ക് പിന്നാലെ പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിനെതിരെ വിമര്‍ശനവുമായി ക്രിസ്തീയ സംഘടനകള്‍. മലങ്കര കത്തോലിക്കാ സഭ ഭദ്രാസനാധ്യക്ഷൻ ഡോ. സാമുവൽ മാര്‍ ഐറേനിയോസ് മെത്രോപോലിത്തയാണ് ഇപ്പോള്‍ ലൂസിഫറിനെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. മെത്രാപൊലിത്തയുടെ വാക്കുകള്‍ വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ 'ആവിഷ്കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ എന്ന സിനിമയും'- എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മെത്രോപൊലിത്ത. മലയാള സിനിമയിൽ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരായ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് എന്നായിരുന്നു ഈശോ സിനിമയേക്കുറിച്ച് സംഘടനകളുടെ വിമര്‍ശനം. അതിന് പിന്നാലെയാണ് ലൂസിഫര്‍ സിനിമയേക്കുറിച്ചുള്ള പരാമശമുണ്ടായിരിക്കുന്നത്.
പണ്ടത്തെ മലയാള സിനിമ പോലെയല്ല റോമന്‍സ്, വിശുദ്ധന് പോലുള്ള ചിത്രങ്ങളില്‍ ക്രൈസ്തവ ബിംബങ്ങളെ കുറിച്ചുള്ള സമീപനം. ഇപ്പോള്‍ ഇത് ഒരു തരം ബിസിനസ് ആയി മാറിയിരിക്കുകയാണെന്നും ഡോ സാമുവല്‍ മാര്‍ഐറേനിയോസ് ആരോപിച്ചു. ഈശോ എന്ന സിനിമ ഇനി പുറത്തിറങ്ങിയാള്‍ നിർമാതാവിന് ഒരു പരസ്യവുമില്ലാതെ വലിയ സമ്പത്ത് ഉണ്ടാക്കാൻ സാധിക്കും. അതുപോലെ ലൂസിഫര്‍ എന്ന പേര് കോടികളെക്കൊണ്ട് പറയിക്കാൻ അവര്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
''1980 - 90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന ക്രൈസ്തവ ബിംബങ്ങള്‍ വളരെ നല്ല രീതിയിലുള്ളവയായിരുന്നു. അതിന് ശേഷമാണ് റോമന്‍സ്, വിശുദ്ധന് എന്നീ ചിത്രങ്ങള്‍ വന്നത്. അതിലെ സമീപനങ്ങളില്‍ മാറ്റം വന്നു. ഇതൊരു തരം ബിസിനസ് ട്രെൻഡായി മാറിക്കഴിഞ്ഞു. ഇനി ഈശോ എന്ന സിനിമ റിലീസ് ചെയ്താല്‍ യാതൊരു പരസ്യവും കൊടുക്കാതെ തന്നെ നിർമാതാക്കള്‍ക്ക് വലിയ സമ്പത്ത് ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഈ അജണ്ടക്ക് പിന്നില്‍ ആരാണ് എന്നുള്ളതിനെ കുറിച്ച് എനിക്ക് കൃത്യമായൊരു ഉത്തരം നല്‍കാനാവില്ല. ലൂസിഫര്‍ എന്ന പേര് കോടികളെ കൊണ്ട് പറയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിനിമയിറങ്ങി ഒരു വര്‍ഷത്തിനിടയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത വാക്ക് ഇലുമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നതാണ്. മുടി വെട്ടുന്ന രീതികളിലും വലത് ചെവിയില്‍ കടുക്കനിടുന്നതിലെല്ലാം ഇത്തരം പൈശാചിക ശക്തികളുടെ ബിംബങ്ങള്‍ വ്യക്തമാണ്. മമ്മൂട്ടി വലത് ചെവിയില്‍ കടുക്കനിടുന്നത് കോടികള്‍ വാങ്ങിയിട്ടാണ്.' മെത്രോപൊലിത്ത പറഞ്ഞു.
അതേസമയം, സിനിമാ വിഷയത്തിൽ സഭയ്ക്കുള്ളിൽ നിന്നും ഭിന്നസ്വരം ഉയര്‍ന്നിട്ടുണ്ട്. നാദിര്‍ഷ ജയസൂര്യ ടീമിന്റെ ഈശോ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളെ വിമര്‍ശിച്ച് ഫാദര്‍ ജെയിംസ് പനവേലിന്റെ പ്രസംഗം വൈറലായിരുന്നു. ഇന്ന് സ്വാതന്ത്യ ലബ്ധിക്ക് 75 വർഷം പിന്നിടുമ്പോൾ നമുക്ക് സൗകര്യമുണ്ട്, വികസനമുണ്ട്, നേട്ടങ്ങളുണ്ട്. നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബമഹിമ നോക്കി വകഞ്ഞുമാറ്റുന്ന മനോഭാവം ഉണ്ടെങ്കിൽ ക്രിസ്തുവില്ല. ജീവിതത്തിൽ സത്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫാദർ ജെയിംസ് പനവേലിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു.