പലരും ആവശ്യങ്ങൾക്കും ഉല്ലാസത്തിനുമായി നടത്തിയിരുന്ന ട്രെയിൻ യാത്രകൾ കോവിഡ് ആരംഭത്തോട് കൂടി ചുരുങ്ങിയിട്ടുണ്ട്. അതേ അവസ്ഥ തന്നെയാണ് നടൻ കൃഷ്ണകുമാറിനും. ഏറെ നാളുകൾക്ക് ശേഷം ട്രെയിൻ യാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പഴയകാല യാത്രകളുടെയും മറ്റും വിശേഷങ്ങൾ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു
നാളുകൾക്കു ശേഷം ഒരു ട്രെയിൻ യാത്ര. കൃത്യമായി പറഞ്ഞാൽ കോവിഡ് പ്രശ്നങ്ങൾ തുടങ്ങിയ ശേഷം ഇതാദ്യം. തിരുവനന്തപുരത്തു നിന്നും ചെന്നൈക്ക് പോകുന്ന ചെന്നൈ MGR എക്സ്പ്രസ്സ്. കൃത്യം മൂന്ന് മണിക്ക് തന്നെ പുറപ്പെട്ടു. രാജസ്ഥാൻ സ്വദേശിയായ ശ്രീ അജബ് സിംഗ് ആണ് ഇന്നത്തെ ലോക്കോ പൈലറ്റ്. ചെറു പ്രായത്തിലും, ഇന്നും സമയമുണ്ടെങ്കിൽ ട്രെയിൻ യാത്ര ഒരു സുഖമാണ്. ആസ്വദിക്കാറുണ്ട്... (തുടർന്ന് വായിക്കുക)
ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടിരിക്കുക. പച്ചപ്പ് നിറഞ്ഞ മലനിരകൾ, കായലുകൾ, കൃഷിയിടങ്ങൾ. അതുപോലെ നദികൾക്ക് മുകളിലെ പാലത്തിലൂടെ പോകുമ്പോൾ ഒരു പ്രത്യേക ശബ്ദവും അനുഭവവുമാണ്.. താഴേക്കു വെള്ളത്തിൽ നോക്കി ഇരിക്കും. ഇടയ്ക്കു സ്റ്റേഷനുകളിൽ നിർത്തുമ്പോൾ ഭക്ഷണം വരും. അത്രയ്ക്ക് വൃത്തി ഇല്ലെങ്കിലും, വലിയ വിശപ്പില്ലെങ്കിലും ട്രെയിനിൽ കയറിയാൽ ഭക്ഷണം കഴിക്കാൻ ഒരുതോന്നൽ വരും...
യാത്രകളിൽ ആദ്യ മകൾ അമ്മു (അഹാന) ഒന്നാന്തരം ഒരു തീറ്റി പ്രാന്തി ആയിരുന്നു... വട കഴിച്ചു കഴിയുമ്പോൾ ഓംലെറ്റ്, പിന്നെ അടുത്ത ഐറ്റം.. എന്ത് കൊടുത്താലും കഴിക്കും. അങ്ങനെ ഒരു ഗുണം ഉണ്ട്. സ്റ്റേഷനിൽ കിടക്കുമ്പോൾ അടുത്തുള്ള ട്രെയിൻ നീങ്ങുമ്പോൾ പലപ്പോഴും നമ്മുടെ ട്രെയിൻ ആണ് നീങ്ങുന്നതെന്നു പലപ്പോഴും തോന്നീട്ടുണ്ട്...
എതിരെ വരുന്ന ട്രൈനുകളുടെ കോച്ചുകൾ എത്രയെന്നു എണ്ണുക ഒരു പതിവായിരുന്നു. ക്രോസ്സിംഗിംനായി പിടിച്ചിടുമ്പോൾ എതിരെ വരുന്ന ട്രെയിനിനായി കാത്തിരിക്കുക. പിന്നെ ചുവപ്പ് ലൈറ്റിൽ നിന്നും പച്ചക്കായി നോക്കിയിരിക്കുക.. എല്ലാം ഒരു രസമാണ്.. കൽക്കരി എൻജിനിൽ നിന്നും ഡീസലിലേക്കും പിന്നീട് എലെക്ട്രിക്കിലേക്കും ഉള്ള മാറ്റങ്ങൾ അത്ഭുതത്തോടെയും കൗതുകത്തോടെയും ആണ് കണ്ടത്...