വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പുത്തൻ പദ്ധതികളുമായി നെറ്റ്ഫ്ളിക്സ്. ഇനി മുതൽ നെറ്റ്ഫ്ലിക്സ് പ്ലാനുകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബസ്ക്രിപ്ഷന് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ റീഡ് ഹേസ്റ്റിംഗ്സ് അറിയിച്ചു. വരിക്കാരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പ്ലാറ്റ്ഫോമില്‍ ആഡ്-ഫ്രീ പ്ലാനുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യങ്ങള്‍ക്ക് ഉൾപ്പെടുത്തുന്നതിന് താൻ എതിരായിരുന്നുവെന്ന് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർക്ക് അറിയാമെന്നും എന്നാൽ ഇപ്പോൾ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് ചെറിയ തുകക്കുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ താൻ സംതൃപ്തനാണെന്നും ചൊവ്വാഴ്ച വരുമാനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഹേസ്റ്റിംഗ്സ് പറഞ്ഞു. നെറ്റ്ഫ്ളിക്സിന്റെ പ്രോഗ്രാമുകൾ കൂടുതൽ നിലവാരമുള്ളതാക്കുമെന്നും അത്തരം കാര്യങ്ങളാണ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ വിലമതിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഏകദേശം 222 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. എപ്പോഴെങ്കിലും തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമോ എന്ന ചോദ്യം വര്‍ഷങ്ങളായി കേട്ടിരുന്നതാണ്. അപ്പോളൊക്കെ അതെല്ലാം നിരസിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ ആവശ്യകത ഉണ്ടെന്നും ഹേസ്റ്റിംഗ്സ് പറഞ്ഞു. പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്ന് പ്ലാറ്റ്ഫോമിലെ വരിക്കാരുടെ എണ്ണവും വരുമാനവും മെച്ചപ്പെടുത്താന്‍ പദ്ധതിയിട്ടുണ്ടെന്ന് കമ്പനി ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ചൊവ്വാഴ്ച പുറത്തിറക്കിയ ത്രൈമാസ വരുമാന റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. ആറ് വര്‍ഷം മുമ്പ് ചൈനയ്ക്ക് പുറത്തേക്ക് വളര്‍ന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് തുടങ്ങിയ നെറ്റ്ഫ്ളിക്സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. ഇതിനു പരിഹാരമെന്നോണും വിവിധ മാറ്റങ്ങളും കമ്പനി പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്നിട്ടുണ്ട്. വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനു പിന്നാലെ നെറ്റ്ഫ്ലിക്സിന്റെ ഓഹരികളില്‍ 25% ഇടിവും രേഖപ്പെടുത്തിയിരുന്നു.
യുക്രെയ്നിനെതിരായ യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്ളിക്സിന്റെ തീരുമാനം ഈ ഇടിവിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. മഹാമാരിയുടെ വരവോടെ ആളുകള്‍ മറ്റ് സമാനമായ പ്ലാറ്റ്ഫോമുകള് വിനോദത്തിനായി കണ്ടെത്തിക്കഴിഞ്ഞു. മറ്റ് വീഡിയോ സ്ട്രീമിംഗ് സേവനങ്ങള്‍ അവരുടെ സ്വന്തം പ്രോഗ്രാമുകളിലൂടെ പുതിയ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പം കുടുംബ ബജറ്റുകളെ ഞെരുക്കിയതും ഒരു കാരണമാണ്.