പ്രഭാസ് നായകനാവുന്ന രാധേ ശ്യാം ഒടിടി പ്ലാറ്റ്ഫോമിന് നൽകിയെന്ന് റിപ്പോർട്ട്. ജൂലൈ 30ന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം വരവോടെ തീയതിയിൽ മാറ്റം വന്നു. രാധേ ശ്യാം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചില എന്റർടെയിന്‍മെന്റ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.
രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത് എന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതുമുതൽ സിനിമയെ സംബന്ധിച്ചുള്ള വിവിധ വാർത്തകൾ പ്രചരിച്ചിരുന്നു. (തുടർന്ന് വായിക്കുക)
മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 'പ്രഭാസുമായി ഒന്നിക്കാന്‍ സാധിച്ചതില്‍ സന്തോഷം.അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിബദ്ധത, സ്ഥിരോത്സാഹം എല്ലാം നേരില്‍ കാണാന്‍ സാധിച്ചു. രാധേ ശ്യാം വളരെ ഹൃദയസ്പര്‍ശിയായ ചിത്രമായിരിക്കും'- ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.
സിനിമയുടെ ആകെ ചെലവ് 350 കോടി രൂപയാണ്. 400 കോടി രൂപയ്ക്കാണ് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന് വിറ്റതെന്നാണ് ഇപ്പോൾ അഭ്യൂഹം പ്രചരിക്കുന്നത്. ഇതോടെ രാധേ ശ്യാം ഒടിടി പ്ലാറ്റ് ഫോം വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.
റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഭാസ് നായിക കഥാപാത്രമായ പൂജ ഹെഗ്ഡയെ വിളിക്കുന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിക്രമാദിത്യ (പ്രഭാസ്), പ്രേരണ (പൂജ ഹെഗ്ഡെ) എന്നീ കഥാപാത്രങ്ങളായാണ് താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നത്.
യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിന് ഖേദെക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയ്ക്കായി 100 കോടി രൂപയാണ് പ്രഭാസ് പ്രതിഫലം വാങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.