വിവാദങ്ങൾക്കിടയിലും ഒൻപത് ദിവസം കൊണ്ട് 100 കോടി കടന്ന് 'ദി കേരള സ്റ്റോറി'. ആദാ ശർമ്മയുടെ 'ദി കേരള സ്റ്റോറി' (The Kerala Story) ബോക്സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോൾ 113 കോടിയും കടന്ന് കുതിക്കുകയാണ്. ബോക്സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം വാരിക്കൂട്ടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു.
ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഒന്നാമത് ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആണ്. തു ജൂതി മെയിൻ മക്കാർ, കിസികാ ഭായ് കിസികി ജാൻ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സമ്മിശ്ര നിരൂപണങ്ങൾ നേടിയ ചിത്രം രാജ്യത്തുടനീളം കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു.
ചിത്രം നിരവധി വിവാദങ്ങളിൽ അകപ്പെട്ടതിനാൽ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. സിനിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും സിനിമയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയിലേക്ക് (ഐഎസ്ഐഎസ്) കടത്തുകയും ചെയ്ത കഥകളാണ് കേരള സ്റ്റോറിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും ചിത്രത്തിനുണ്ട്. ആദാ ശർമ്മയെ കൂടാതെ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരും കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.