മുലായവും മായാവതിയും വേദി പങ്കിട്ടു; ചരിത്രം കുറിച്ചത് കാൽ നൂറ്റാണ്ട് അടുക്കുമ്പോൾ
മികച്ച ഭൂരിപക്ഷത്തിൽ മുലായം സിങ് വിജയിക്കും. മുലായവുമായി മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ മറന്ന് ദേശീയ താൽപര്യം മുൻനിർത്തിയാണ് തങ്ങൾ ഒന്നിച്ചത്- മായാവതി
News18 | April 19, 2019, 1:41 PM IST
1/ 5
കാൺപുർ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവും മായാവതിയും കാൽ നൂറ്റാണ്ട് അടുക്കുമ്പോൾ വേദി പങ്കിട്ടു. മുലായത്തിന്റെ മണ്ഡലമായ മെയ്ന്‍പുരിയിലാണ് ശത്രുത മറന്നു മായാവതി പ്രചാരണത്തിനായി എത്തിയത്. ഇരുവരും സംയുക്ത തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു.
2/ 5
വർഷങ്ങൾക്കുശേഷം മായാവതിയും ഒരുമിച്ച് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മുലായം സിങ് യാദവ് പറഞ്ഞു. 'നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത് അവസാനമായിട്ടായിരിക്കും. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. നിങ്ങളുടെ സ്നേഹവും ആദരവും ഒരിക്കൽക്കൂടി എനിക്ക് നൽകുക. അതുപോലെ മായാവതിയെപ്പോലെ ശക്തയായ നേതാവിനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണം'- മുലായം ആഹ്വാനം ചെയ്തു. നമുക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനെത്തിയ മായാവതിയോട് വലിയ കടപ്പാട് ഉണ്ടെന്നും മുലായം പറഞ്ഞു.
3/ 5
മെയ്ന്‍പുരിയിൽ മുലായം ചരിത്ര വിജയം നേടുമെന്ന് മായാവതി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ മുലായം സിങ് വിജയിക്കും. മുലായവുമായി മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ മറന്ന് ദേശീയ താൽപര്യം മുൻനിർത്തിയാണ് തങ്ങൾ ഒന്നിച്ചത്. ഗസ്റ്റ് ഹൌസ് സംഭവം മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും മായാവതി പറഞ്ഞു. മുലായം സിങാണ് യഥാർത്ഥ പിന്നോക്കക്കാരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജ പിന്നോക്കക്കാരനാണെന്നും മായാവതി പറഞ്ഞു.
4/ 5
ഒരിക്കൽ ബദ്ധവൈരികളായിരുന്ന ഇരുവരും ഒരേ വേദിയിൽ എത്തിയത് ചരിത്രപരമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ഇരുപത്തിനാലു വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും വേദി പങ്കിടുന്നത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർ.എൽ.ഡി അധ്യക്ഷൻ അജിത് സിങ് എന്നിവരും സന്നിഹിതരായിരുന്നു.
5/ 5
നേരത്തെ ദേവ്ബന്ദില്‍ നടന്ന റാലിയില്‍ മായാവതിയും അഖിലേഷ് യാദവും അജിത് സിംഗും വേദി പങ്കിട്ടിരുന്നെങ്കിലും മുലായം പങ്കെടുത്തിരുന്നില്ല. 1993ല്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ചേര്‍ന്ന് യുപിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കിലും ലക്നൗ ഗസ്റ്റ് ഹൗസില്‍വച്ച് മായാവതിയെ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുക ആയിരുന്നു. ബി.എസ്.പി-എസ്.പി-ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായാണ് മുലായം മെയ്ന്‍പുരിയില്‍ ജനവിധി തേടുന്നത്.