2020 ഫെബ്രുവരി 24, സമയം ഉച്ചയ്ക്ക് 12 മണി. ഡൽഹി ഓൾഡ് മുസ്താഫാബാദിലെ അൽ ഹിന്ദ് ആശുപത്രിക്ക് തൊട്ടടുത്ത് ബാർബർ ഷോപ്പ് നടത്തുന്ന മുഹമ്മദ് ഷഹസാദിന് ആശുപത്രിയിൽനിന്ന് ഒരു ഡോക്ടറുടെ ഫോൺ വന്നു. അടിയന്തരമായി മറ്റൊരാളെ കൂടി കൂട്ടി ആശുപത്രിയിൽ എത്തണം. ഈ സമയം 17കാരനായ ഒരാൾക്ക് ഏറ്റവും ‘മൊഹാവ്-സ്റ്റൈൽ’ ഹെയർകട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഉടൻ അത് പൂർത്തിയാക്കി, തൊട്ടടുത്ത് സലൂൺ നടത്തുന്ന വാസിമിനെയും കൂട്ടി ഷഹസാദ് ആശുപത്രിയിലെത്തി. അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. കലാപത്തിൽ തലപൊട്ടിയും ദേഹമാസകലം പരിക്കുമേറ്റ് നിരവധിപേർ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
തലയ്ക്ക് പരിക്കേറ്റവർക്കും മറ്റും ശസ്ത്രക്രിയ നടത്തണം. അതിനുമുന്നോടിയായി തല ഷേവ് ചെയ്യാനും മറ്റുമാണ് ഷഹസാദിനെ ഡോക്ടർ വിളിച്ചുവരുത്തിയത്. മുമ്പും ആശുപത്രിയിലെ ശസ്ത്രക്രിയകൾക്ക് മുന്നോടിയായി ഷഹസാദിന്റെ സേവനം ഡോക്ടർമാർ തേടിയിരുന്നു. എന്നാൽ ഇത്തവണ തികച്ചും വിഭിന്നമായിരുന്നു അവസ്ഥ. രക്തത്തിൽ കുളിച്ച രോഗികളെയാണ് തല ഷേവ് ചെയ്യേണ്ടിയിരുന്നത്.
ശസ്ത്രക്രിയയ്ക്കുള്ള രോഗികൾക്ക് തല ഷേവ് ചെയ്തുകൊണ്ടാണ് ഷഹസാദും വാസിമും ജോലി തുടങ്ങിയതെങ്കിലും വൈകാതെ ജോലിയുടെ സ്വഭാവം മാറി. ആശുപത്രിയിലേക്ക് കൂടുതൽ പേർ എത്തിയതോടെ, നഴ്സിന്റെയും ഡോക്ടറുടെയും ജോലി അവർക്ക് ചെയ്യേണ്ടിവന്നു. അവിടേക്ക് എത്തിക്കൊണ്ടിരുന്ന രോഗികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും മുറിവ് വൃത്തിയാക്കുകയും ചെയ്യുന്ന ജോലി ഇവർ ഏറ്റെടുത്തു.
വിശ്രമം പോലുമില്ലാതെ ഇരുവരും ആശുപത്രിയിൽ തുടർന്നു. രാത്രി വൈകിയപ്പോഴാണ് വെടിയേറ്റയാളെ അവിടേക്ക് കൊണ്ടുവന്നത്. ഇതോടെ കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് ഷഹസാദും വാസിമും തിരിച്ചറിഞ്ഞത്. ഇതിനിടയിൽ ഡോക്ടർമാരും നഴ്സുമാരും ചേർന്നു ഷഹസാദിനും വാസിമിനും ചില പരിശീലനങ്ങൾ നൽകി. ഡ്രസിങ്, പ്രഥമശുശ്രൂഷ, സിപിആർ എന്നിവയിലാണ് പരിശീലനം.
“ഞങ്ങൾ കലാപകാരികളായ ഓരോരുത്തരെയും കാശ് പോലും വാങ്ങാതെ ചികിത്സിക്കുകയും സൗജന്യമായി മരുന്നുകൾ നൽകുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും മരുന്നുകൾ പണമില്ലാതെ നൽകിയിട്ടുണ്ട്. “ഇത് ലാഭത്തിനോ നഷ്ടത്തിനോ അല്ല. ആളുകൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ എന്ത് ചെയ്യാനാകും? ”ഡോക്ടർ ചോദിച്ചു.
കലാപം അവസാനിച്ച ബുധനാഴ്ച മാത്രമാണ് ആംബുലൻസുകൾ പ്രദേശത്ത് എത്താൻ തുടങ്ങിയതെന്ന് ഡോക്ടറും നാട്ടുകാരും പറയുന്നു. ഞങ്ങളുടെ പരിമിതമായ ജീവനക്കാരും വിഭവങ്ങളും ഉപയോഗിച്ച് ഞങ്ങൾക്ക് കഴിയുന്നത് ഞങ്ങൾ ചെയ്തു. കൃത്യസമയത്ത് ആംബുലൻസുകൾ വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ജീവൻ രക്ഷിക്കാമായിരുന്നു, ”അൽ ഹിന്ദ് ഹെഡ് ഫിസിഷ്യനും ഡയറക്ടറുമായ ഡോ. എം.എ അൻവർ പറഞ്ഞു.