നിർഭയക്കേസിലെ പ്രതികള്‍ക്ക് മരണ വാറണ്ട്. ഈ മാസം 22നു തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ഏഴു മണിക്കു തൂക്കിലേറ്റണമെന്നാണ് വാറണ്ട്. മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ എന്നീ നാലു പ്രതികൾക്കു വിചാരണ കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ ശരിവച്ചിരുന്നു.
നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികൾ പൂർണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകാൻ അവകാശമുണ്ടെന്നും പ്രതികൾ പറയുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നൽകിയ ഹർജി ഡിസംബർ 18ന് സുപ്രീം കോടതി തള്ളിയിരുന്നു.
2012 ഡിസംബർ 16നു രാത്രി ഒൻപതിനു ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബർ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെൺകുട്ടി മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതി ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ ജീവനൊടുക്കി. ഒരാൾക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു.