ചരിത്രത്തിലെ വേഗതയേറിയ താരമാണ് ജമൈക്കക്കാരനായ ഉസൈൻ ബോൾട്ട്. ഈ വേഗരാജാവിന് ഇപ്പോൾ ഇതാ ഒരു ഉശിരൻ എതിരാളി പിറവിയെടുത്തിരിക്കുന്നു. അതും ഇന്ത്യയില്‍ നിന്ന്. കർണാടകത്തിൽ വർഷം തോറും നടത്തപ്പെടുന്ന പോത്ത് ഓട്ട മത്സരമായ കംബാളയിലെ മത്സരാർഥിയാണ് ഒരു പകൽ ഇരുട്ടിവെളുത്തപ്പോൾ താരമായി മാറിയത്. 142.50 മീറ്റർ ദൂരം വെറും 13.62 സെക്കന്റിലാണ് ഈ മത്സരാർഥി ഫിനിഷ് ചെയ്തത്.
ഗൗഡ ഒരു ജോടി പോത്തുകൾക്കൊപ്പമാണ് ഓടിയെത്തിയത്. അതുകൊണ്ടുതന്നെ ബോൾട്ടിന്റെയും ഗൗഡയുടെയും റെക്കോർഡുകൾ താരതമ്യം ചെയ്യാനാകില്ല. എന്നാൽ ഗൗഡ ഓടിയത് ചെളിനിറഞ്ഞ നിലത്തിലായിരുന്നുവെന്നത് കൂടി കണക്കിലെടുക്കണം. ട്രാക്കിലെയും നിലത്തെയും വേഗതയും വ്യത്യസ്തമായിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഗൗഡയുടെ നേട്ടം അവിസ്മരണീയം തന്നെയാണ്.
ഗൗഡയുടെ അതിവേഗ ഓട്ടത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാർ, പരമ്പരാഗത മത്സരത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നത് ഗൗഡയുടെ മുഖഭാവങ്ങളിൽ ദൃശ്യമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മത്സരത്തിന് പിന്നാലെ വാർത്തകളിൽ ഇടംനേടിയതിന്റെ അത്ഭുതത്തിലാണ് ശ്രീനിവാസ ഗൗഡ. 'ഞാൻ കംബാളയെ ഏറെ ഇഷ്ടപ്പെടുന്നു. ഈ വിജയത്തിന്റെ പങ്ക് എന്റെ രണ്ട് പോത്തുകൾക്ക് കൂടി അവകാശപ്പെട്ടതാണ്. അവർ നന്നായി ഓടി. ഞാൻ അവരെ പിന്തുടർന്ന് ഓടി അല്ലെങ്കിൽ ഓടിച്ചു'- ഗൗഡ പറയുന്നു.