മലപ്പുറം: തേക്കുകളുടെ തലസ്ഥാനമായ നിലമ്പൂരിലെ ഒരു തേക്ക് തടി ലേലം വീണ്ടും വാർത്തകളിൽ നിറയുകയാണ്. 114 വർഷം പഴക്കമുള്ള ഒരു നിലമ്പൂർ തേക്കിന് ലേലത്തിൽ ലഭിച്ചത് 39.25 ലക്ഷം രൂപ. വനം വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് വില നൽകി കയറ്റുമതിയിനത്തിൽപ്പെട്ട ഈ തേക്കുമരത്തിന്റെ മൂന്ന് ഭാഗങ്ങളും സ്വന്തമാക്കിയത് തിരുവനന്തപുരം വൃന്ദാവൻ ടിമ്പേഴ്സ് ഉടമ ഡോ. അജീഷ് കുമാര്.
നിലമ്പൂർ തേക്കുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ നിലമ്പൂർ തേക്കിൻ്റെ സ്വർണ തിളക്കത്തിന് മാറ്റുകൂട്ടുന്ന വിലയാണ് ലഭിച്ചത്. 1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചുപിടിച്ച പ്ലാന്റേഷനിൽ നിന്ന് ഉണങ്ങി വീണ തേക്കുമരത്തിന്റെ 3 കഷ്ണങ്ങൾ ആയിരുന്നു ലേലത്തിൽ വച്ചത്. കഴിഞ്ഞ 10ന് നെടുങ്കയം ഡിപ്പോയിൽ നടന്ന ലേലം ചരിത്രത്തിൽ ഇടം പിടിച്ചത് തേക്കിന്റെ വില കൊണ്ടാണ്.
തേക്കിൻ്റെ മൂന്ന് കഷ്ണങ്ങൾ കൂടി എട്ട് ഘനമീറ്ററോളം വരും. കയറ്റുമതി ഇനത്തിൽപ്പെട്ട മൂന്ന് തേക്ക് കഷ്ണങ്ങളും ഇ - ലേലത്തിലൂടെ സ്വന്തമാക്കിയത് തിരുവനന്തപുരത്തുകാരനായ ഡോ. അജീഷ് കുമാർ ആണ്. ഒരു കഷ്ണത്തിന് മാത്രം 23 ലക്ഷം രൂപയാണ് സർക്കാരിന്റെ 27 ശതമാനം നികുതി ഉൾപ്പെടെ നൽകിയത്. മറ്റ് രണ്ട് കഷ്ണങ്ങൾക്ക് ഒന്നിന് 5.25 ലക്ഷവും രണ്ടാമത്തെ കഷ്ണണത്തിന് 11 ലക്ഷവും ലഭിച്ചു. ഉണങ്ങി വീണ ഒരു തേക്ക് സർക്കാർ ഖജനാവിലേക്ക് നൽകിയത് 39.25 ലക്ഷം രൂപയാണ്. ഉയർന്ന വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ വില പ്രതീക്ഷിച്ചിരുന്നില്ലെന്ന് നെടുങ്കയം ടിമ്പർ സെയിൽ ഡിപ്പോ റെയ്ഞ്ച് ഓഫിസർ ഷെരീഫ് പനോലൻ പറഞ്ഞു.
നെടുങ്കയം ഡിപ്പോയിലെത്തി ഡോ. അജീഷ് കുമാർ തേക്ക് തടികൾ ലോറിയിൽ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. റെക്കോർഡ് വില ലഭിച്ച തേക്ക് തടി, ലോറിയിൽ കയറ്റുന്നത് കാണാൻ നിരവധി പേരാണ് എത്തിയത്. ലോഡിംഗ് കൂലി മാത്രം 15,000 രൂപയായി. ലോറി കൂലി ഉൾപ്പെടെ അജീഷ് കുമാറിന് 40 ലക്ഷം രൂപയോളം ചെലവായി. നെടുങ്കയം ഡിപ്പോയിൽ നടന്ന ലേലത്തിൽ ഈ തേക്ക് തടികൾ ഉൾപ്പെടെ 57 ഘനമീറ്റർ നിലമ്പൂർ തേക്കാണ് അജീഷ് വിളിച്ചെടുത്തത്. ഏറ്റവും ഉയർന്ന വിലയ്ക്ക് നിലമ്പൂർ തേക്ക് സ്വന്തമാക്കിയ ആൾ എന്ന നേട്ടവും ഡോ അജിഷ് കുമാറിന്റെ പേരിലായി.
1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചുപിടിച്ച പ്ലാന്റേഷൻ ഇന്ന് സംരക്ഷിത തോട്ടം ആണ്. സംരക്ഷിത പ്ലാന്റേഷനായതിനാൽ ഉണങ്ങി വീഴുകയോ കടപുഴകി വീഴുകയോ ചെയ്യുമ്പോൾ മാത്രമാണ് ചരിത്ര വിലകൾ ലഭിക്കാവുന്ന തേക്ക് തടികൾ ലേലത്തിൽ വയ്ക്കുക. നിലമ്പൂരിൻ്റെ റെയിൽവെ വികസനത്തിനുൾപ്പെടെ വഴിതെളിച്ച തേക്കിൻ്റെ മഹിമ ഒന്നുകൂടി വിളിച്ചോതുന്നതായി ഈ റെക്കോർഡ് വില. ഇത്തരത്തിലുള്ള നൂറുകണക്കിന് തേക്കുമരങ്ങളാണ് തലയെടുപ്പോടെ നെടുങ്കയം ഡിപ്പോ പരിസരത്തെ 1909 തേക്ക് പ്ലാൻറ്റേഷനിൽ നിൽക്കുന്നത്.