Online Class | ദേവിക: കോവിഡ് കാലത്തെ കണ്ണീർക്കണം; ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി
കോവിഡ് കാലത്തെ നൊമ്പരമായി മാറുകയാണ് മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവിക. ടിവി കേടായി. സ്മാർട്ട്ഫോണുമില്ല. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു. എല്ലാം ശരിയാക്കി നൽകാമെന്ന അധികൃതരുടെ ഉറപ്പിന് കാത്ത് നിൽക്കാതെ അവൾ യാത്രയായി (റിപ്പോർട്ട് അനുമോദ് സി വി)
News18 Malayalam | June 2, 2020, 12:49 PM IST
1/ 7
എന്റെ ചിറകിനടിയിൽ കാത്ത് വെച്ചായിരുന്നു ഞാൻ എന്റെ കുഞ്ഞുങ്ങളെ...കണ്ണൊന്നു തെറ്റിയപ്പോൾ അവള് പോയി- ഏങ്ങലടിച്ച് തേങ്ങുന്നതിനിടെ ബാലകൃഷ്ണൻ ഇങ്ങനെ പറഞ്ഞ് കൊണ്ടിരുന്നു.
2/ 7
ഇന്നലെ അവളുടെ സ്കൂളിൽ പോയിർന്നു, അനിയത്തിയെ ചേർക്കാൻ..അപ്പോ മാഷുമ്മാര് കാര്യങ്ങള് ഒക്കെ വേഗം ശരിയാക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ അവള്.... ഒന്നാം ദിവസത്തെ ക്ലാസ് പോയാൽ പിന്നെ എങ്ങനെ രണ്ടാം ദിവസത്തെ ക്ലാസ് മനസിലാക്കും എന്ന് അവള് അമ്മയോട് ചോദിച്ചിരുന്നു...ബാലകൃഷ്ണൻ പറഞ്ഞൊപ്പിച്ചു.
3/ 7
ദേവികയുടെ വീട്ടിൽ ഉള്ള ടിവിയുടെ പിക്ചർ റ്റ്യൂബ് കേടു വന്നിരിക്കുന്നു. പിന്നെ ഉള്ളത് ഒരു സാധാരണ ഫോണും. എല്ലാം ഏറെ വൈകാതെ ഒരുക്കിത്തരാമെന്ന അധികൃതരുടെ ഉറപ്പ് കേൾക്കാൻ അവൾ നിന്നില്ല.
4/ 7
ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത കുട്ടികളുടെ പട്ടികയിൽ ദേവികയും ഉൾപ്പെട്ടിരുന്നു. പക്ഷേ ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി.
5/ 7
പരിമിതികളോടു പടവെട്ടി മുന്നേറാൻഅവൾ കാണിച്ച പോരാട്ടവീര്യവും ധൈര്യവും ഒരു നിമിഷം കൈമോശം വന്നു, അല്ലെങ്കിൽ അവളെ വിശ്വസിപ്പിക്കുവാനും കൂടെ ചേർത്തു നിർത്താനും നമ്മുടെ സംവിധാനങ്ങൾക്ക് കഴിയാതെ പോയി
6/ 7
മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവികയെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ട ദേവിക.
7/ 7
തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.