മലപ്പുറം പെരിന്തൽമണ്ണയിൽ വ്യാജ ചികിത്സ നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനടുത്ത് ചികിത്സ നടത്തിവന്ന രണ്ട് വ്യാജ വൈദ്യന്മാരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തച്ചനാട്ടുകര കെട്ടുമ്മൽ അബ്ദുൽ ഖാദർ മുസ്ലിയാർ, വെട്ടത്തൂർ വടക്കൻ അബ്ദുൾ അസീസ് എന്നിവരെയാണ് പെരിന്തൽമണ്ണ സി ഐ ശശീന്ദ്രൻ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.
പ്രമേഹം, ലൈംഗിക ശേഷിക്കുറവ് എന്നിവക്കും ഇയാൾ ചികിത്സിച്ചിരുന്നു. ഇതിനു ഉപയോഗിക്കന്ന മരുന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാനസിക രോഗങ്ങൾക്ക് അറബി മാന്ത്രിക ചികിത്സ നടത്തുന്നതായും ഇയാൾ പരസ്യം ചെയ്തിരുന്നു. മലപ്പുറം ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ കടയിൽ നിന്നും മരുന്നുകളുടെ സാമ്പിൾ ശേഖരിച്ചു.
മൂലക്കുരുവിന വയനാടൻ ഒറ്റമൂലിചികിത്സ നടത്തിവന്ന വെട്ടത്തൂർ സ്വദേശി വടക്കൻ അബ്ദുൾ അസീസ് സ്വന്തമായി മരുന്നുകൾ ഉണ്ടാക്കിയാണ് ചികിത്സ നടത്തിയിരുന്നത്. ഈ മരുന്നുകളും പൊലീസ് പിടിച്ചെടുത്തു മരുന്നുണ്ടാക്കുന്നതിനോ ചികിത്സിക്കുന്നതിനോ യാതൊരു വിധ ലൈസൻസോ പാരമ്പര്യ ചികിത്സ നടത്താനുള്ള അനുമതിയോ ഇവർക്ക് രണ്ട് പേർക്കും ഇല്ല.
ഇത്തരക്കാർ നൽകുന്ന മരുന്നുകളിൽ ഘന ലോഹങ്ങൾ (Heavy metals) പോലുള്ള ഘടകങ്ങൾ നിരവധിയാളുകൾക്ക് ലിവർ, കിഡ്നി തകരാറുകൾ ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മതിയായ യോഗ്യതകളില്ലാതെ ചികിത്സിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ CI യുടെ 9497987170 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതാണ്. പരിശോധനയിൽ പൊലീസുകാരായ ഷാജി, വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.