മലപ്പുറം: കവളപ്പാറയിൽ 4 മാസം മുൻപ് പ്രിയപ്പെട്ടവരുടെ മൃതദേഹം കിട്ടുന്നതും നോക്കി കണ്ണീരോടെ കാത്ത് നിന്നിടത്ത് അവർ വീണ്ടും ഒരുമിച്ച് കൂടി.. ഇത്തവണ അവർ വലിച്ച് കെട്ടിയ ഒരു ഷീറ്റിന് കീഴെ ആയിരുന്നു... കയ്യിൽ പ്ലക്കാർഡുകളും ഉണ്ടായിരുന്നു.. അതിൽ ഒന്നിൽ ഇങ്ങനെ എഴുതിയിരുന്നു.. 'ആ 59 പേരിൽ പെട്ടാൽ മതിയായിരുന്നു...' മുത്തപ്പൻ കുന്ന് ഇടിഞ്ഞിറങ്ങിയ ദുരന്തം തീർത്ത ആഘാതം നാലു മാസങ്ങൾക്ക് ഇപ്പുറവും ഇവിടെ തുടരുകയാണ്.. ഇന്നാട് അതിൽ നിന്നും കര കയറിയിട്ടില്ല ഇതുവരെ..
ഇന്ന് ഇവർ ഒരുമിച്ച് ഇരുന്നത് അധികൃതരോട് ചില കാര്യങ്ങള്‍ ഓർമിപ്പിക്കാൻ വേണ്ടി ആണ്... 73 ലധികം വീട്ടുകാരെ ആണ് ഇന്നട്ടുകാരുടെ കണക്കിൽ പുനരധിവസിപ്പിക്കാൻ ഉള്ളത്.. ഇവർ എല്ലാം ഇന്ന് മറ്റ് പല സ്ഥലങ്ങളിൽ വാടകക്ക് ആണ്. വാടക കൊടുക്കാൻ പോലും പലരും ബുദ്ധിമുട്ടുന്ന അവസ്ഥ... ഒരാൾക്ക് പോലും വീട് അറ്റകുറ്റപ്പണിക്ക് പണം സർക്കാരിൽ നിന്നും കിട്ടിയിട്ടില്ല.. പണം എപ്പൊൾ കിട്ടും എന്ന അന്വേഷണങ്ങൾക്ക് ഉടൻ എന്ന് അധികൃതർ മറുപടി പറയുമ്പോഴും ജനങ്ങൾക്ക് അത് വിശ്വാസം ആകുന്നില്ല... ബാങ്കുകൾ ഭൂമി പണയമായി സ്വീകരിക്കുന്നില്ല, വിവാഹങ്ങൾ മുടങ്ങുന്നു, സ്ഥലം വിൽക്കാൻ പറ്റാത്ത അവസ്ഥ തുടങ്ങി കവളപ്പാറക്കാരുടെ പ്രശ്നങ്ങൾ അനവധി ആണ്.. ഇതിൽ പലതിനും പരിഹാരം ഉണ്ടാക്കാൻ അധികൃതർക്ക് കഴിയും.. ഇവർക്ക് വേണ്ടത് ആ പിന്തുണ ആണ്.