ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്നും നരേന്ദ്ര മോദി. സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രഹ്ളാദ് ജോഷി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ടീമാണ് സംസ്ഥാനത്തെ ക്രൈസ്തവ ഏകോപനത്തിന് വേണ്ടി കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചത്. ഡോ. കെ എസ് രാധാകൃഷ്ണനായിരുന്നു സംഘാടന ചുമതല
മാർ ജോർജ് ആലഞ്ചേരി(സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക (ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ (ലത്തീൻ സഭ വരാപ്പുഴ രൂപത), കുര്യാക്കോസ് മാർ സേവേറിയൂസ് (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നീ എട്ട് ക്രൈസ്തവ മത മേലധ്യക്ഷന്മാരാണ് പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിൽ നടന്ന കൂടിക്കാഴ്ചയിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാൻ പിടിച്ച ഡോ. കെ. എസ്. രാധാകൃഷ്ണനും പങ്കെടുത്തു. ഡോക്ടർ രാധാകൃഷ്ണൻ രചിച്ച ഭഗവദ് ഗീതയെ അധികരിച്ചുള്ള ഇംഗ്ലീഷ് പുസ്തകം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ക്രൈസ്തവസഭാ മതമേലധ്യക്ഷന്മാർ. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മലയോര മേഖലയിലെ ജനങ്ങളുടെയും പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ സഹായം വേണമെന്ന് സഭാ അധ്യക്ഷൻമാർ ആവശ്യപ്പെട്ടു. ദലിത് ക്രൈസ്തവരുടെ സംവരണത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണമെന്ന കാര്യം ചൂണ്ടിക്കാട്ടിയെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.
റബറിനു താങ്ങുവില ഉയർത്തണമെന്ന് സഭാ അധ്യക്ഷന്മാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മലയോര മേഖലയിലെ ജനങ്ങളുടെയും പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു. ദലിത് ക്രൈസ്തവരുടെ സംവരണത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണം. രാജ്യത്തെ വികസന വിഷയങ്ങളും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു.
വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രിയെ ബിഷപ്പുമാർ അഭിനന്ദിച്ചു. കേരളത്തിലേക്ക് കൂടുതൽ വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. സഭാ തർക്കം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന സഭ നിയമനിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യപ്പെട്ടു. ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരം മാനിക്കണം എന്നും ആവശ്യപ്പെട്ട് ജോസഫ് മാർ ഗ്രിഗോറിയോസ് പ്രധാനമന്ത്രിക്ക് നിവേദനം നൽകി.